.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ശ്രീകോവിലില്‍

Monday, November 26, 2007

ശ്രീകോവിലില്‍



ഒന്ന്‌: നിര്‍വൃതി

ഈറനാം മുടിത്തുമ്പില്‍
തുളസിക്കതിര്‍ ചൂടി
കോവിലില്‍ പോകനെന്നെ
നീ വിളിക്കുന്നൂ വീണ്ടും.

ശംഖൊലി മുഴങ്ങുന്ന
സന്ധ്യയും കര്‍പ്പൂരത്തിന്‍
ഗന്ധമാര്‍ന്നൊഴുകുന്ന
തെന്നലും, പൂജാപുഷ്പ-

തല്‍പവുമേന്തിക്കൊണ്ടെ-
ന്നരികേ നില്‍ക്കും നീയും,
നിന്‍റെ നീള്‍മിഴിക്കോണില്‍
കാണുമീ പ്രസാദവും

നിര്‍വൃതി പെയ്യുമ്പോളെന്‍
കരളില്‍, ശ്രീകോവിലിന്‍
മുന്നില്‍ നാമിനിയിന്നു
പോകണോ തൊഴാന്‍ തോഴി?


രണ്ട്‌: നിന്‍റെ ചിത്രം



താമരക്കുളത്തിന്‍റെ
കരയില്‍ക്കൂടേ, കുളി-
ച്ചീറനായ്‌ പോകും നിന്‍റെ
ശാലീനമാകും രൂപം

മൂകയായ്‌, ഏകാഗ്രയായ്‌,
ധ്യാനലീനയായ്‌ നില്‍ക്കും
താവകാത്മാവില്‍ തിരി-
നീട്ടുമീ ഭാവോന്‍മാദം

എങ്ങിനെ വരയ്ക്കുവാ-
നേതു വര്‍ണ്ണത്താല്‍? നിന്‍റെ
മുഗ്ധത രൂപത്തിലോ?
ഭാവ നൈര്‍മ്മല്ല്യത്തിലോ?


മൂന്ന്‌ : ജീവിതം ധന്യം





ഭഗവല്‍പാദങ്ങളില്‍
അര്‍ച്ചനയ്ക്കെന്നും നിത്യ-
ഹരിതങ്ങളാം കൃഷ്ണ-
തുളസീദളങ്ങളായ്‌

വിരിയാന്‍ കഴിഞ്ഞെങ്കില്‍!
അപ്പദങ്ങളില്‍ത്താണു
മുകരാന്‍ കഴിഞ്ഞെങ്കില്‍!
ഒരു കര്‍പ്പൂര്‍ത്തിരി-

നാളമായല്ലെങ്കിലീ
മണ്‍വിളക്കിലെ സ്നേഹ-
ധാരയായെരിഞ്ഞെങ്കില്‍!
എന്‍റെ ജീവിതം ധന്യം.