.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: രാമായണത്തിലെ സീത

Friday, November 30, 2007

രാമായണത്തിലെ സീത



മറയുന്നു ദൂരത്തിലൊരു സന്ധ്യ ; കാട്ടിന്‍റെ
കരളില്‍ നിന്നൊരു തേങ്ങലുയരുന്നു വീണ്ടും .
ഒരു ദുഃഖകഥ തീര്‍ന്നു , തിരശ്ശീല താഴുന്നു,
നിറയുന്ന മിഴിയൊപ്പി നോക്കിയിരിക്കുന്നു
പല കാലഘട്ടങ്ങള്‍ പിന്നിട്ട രാമന്‍റെ
കഥയോര്‍ത്തു നാമിന്നുമീരംഗ വേദിയില്‍.

മിഥിലയില്‍ , ചിത്രകൂടാര്‍ദ്രി സാനുക്കളില്‍ ,
ഇരുളാര്‍ന്ന ദണ്ഡകാരണ്യതടങ്ങളില്‍
ശ്രീരാമചന്ദ്രന്‍റെ കൂടേ നടന്നൊരാ
രാജകുമാരിയെ നിങ്ങളോര്‍ക്കുന്നുവോ?

പൊട്ടിക്കരഞ്ഞു നീ രാവണന്‍ നിന്നെയാ
പ്പൊന്നശോകത്തണല്‍ ത്തട്ടിലിരുത്തവേ.
നിന്‍റെ പവിത്രമാം മേനിയിലഗ്നി തന്‍
സാക്ഷ്യപത്രങ്ങളെഴുതിച്ചു മന്നവന്‍

കണ്ടു മറന്നു കഴിഞ്ഞില്ല നാമതിന്‍
മുന്‍പു നീയെന്തേ പറഞ്ഞയച്ചിവളെയീ
കാട്ടിന്‍റെ നടുവിലേയ്ക്കൊരു നീണ്ട തേങ്ങലാ-
യലയുവാനിപ്പര്‍ണ്ണ ശാലയിലൊരു ദര്‍ഭ-
ക്കതിരു പോലെരിയുവാന്‍.

രഘുരാമരാജനു മീയാഗഭൂമിയും
ജടനീണ്ട മുനിമാരുമീ മന്ത്രഘോഷവും
ഒരുമാത്ര ഞെട്ടുന്നു ; പിളരുന്ന മണ്ണിന്‍റെ
മടിയില്‍ നീ മറയുന്നു ; പല കാലഘട്ടങ്ങള്‍
പിന്നിട്ടൊരീ ദുഃഖകഥയിന്നുമെരിയുന്നു
യാഗാഗ്നി പോലതില്‍ രാമന്‍റെ സ്വപ്നവും.

കനകച്ചിലമ്പുമായടിവച്ചു പിന്നെയും
മരണത്തിനപ്പുറം നില്ക്കുന്നു മുന്നില്‍ നീ
രാമായണത്തിലെ ജനകന്‍റെ നന്ദിനി
രാമനുപേക്ഷിച്ച വൈദേഹി മൈഥിലി.

No comments: