.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍

Saturday, April 28, 2012

President S R Nathan Visits Sree Narayana Mission - Sep 2004 Slideshow Slideshow

President S R Nathan Visits Sree Narayana Mission - Sep 2004 Slideshow Slideshow: TripAdvisor™ TripWow ★ President S R Nathan Visits Sree Narayana Mission - Sep 2004 Slideshow Slideshow ★ to Singapore.  slideshows on TripAdvisor

Tuesday, April 24, 2012

Pm Lee Kuan Yew at Sree Narayana Mission 1965/1967 Slideshow Slideshow

Pm Lee Kuan Yew at Sree Narayana Mission 1965/1967 Slideshow Slideshow: TripAdvisor™ TripWow ★ Pm Lee Kuan Yew at Sree Narayana Mission 1965/1967 Slideshow Slideshow ★ to Singapore. Stunning free travel slideshows on TripAdvisor

From Hawaii to Niagara Slideshow Slideshow

From Hawaii to Niagara Slideshow Slideshow: TripAdvisor™ TripWow ★ From Hawaii to Niagara Slideshow Slideshow ★ to Anaheim, Hawaii and New York City. Stunning free travel slideshows on TripAdvisor

Friday, April 20, 2012

Through Indonesia Slideshow Slideshow

Through Indonesia Slideshow Slideshow: TripAdvisor™ TripWow ★ Through Indonesia Slideshow Slideshow ★ to . Stunning free travel slideshows on TripAdvisor

Wednesday, March 9, 2011

Saturday, October 25, 2008

Monday, September 29, 2008

Kumarakam - a houseboat trip

A houseboat trip at Kumarakam, Kerala on 17 August 2008

http://video.google.com/videoplay?docid=-419918801733254812&hl=en

Saturday, September 27, 2008

Natakavedi Award 2008

Natakavedi Award 2008 to mkbhasi

Clickthe link below:


http://video.google.com/videoplay?docid=-554309013429309461&ei=mgTfSO6KEIGQwgPo5_yVCw&q=mkbhasi

Monday, August 25, 2008

In Conversation with mkbhasi - Asianet Interview

http://video.google.com/videoplay?docid=-6151624542897667518

Click on the above link to see the Asianet interview telecast on 14 June 2008.

Tuesday, June 17, 2008

കേരളം വളരുന്നു

മഹാകവി പാലാ നാരായണന്‍ നായര്‍ക്ക്‌
http://mkbhasi.googlepages.com/KeralamValarunnu.pdf

Wednesday, June 11, 2008

സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്


ജൂണ്‍ ഒന്നാം തിയതി വൈകിട്ട്‌ സിംഗപ്പൂരിലെ എസ്പ്ലനാഡ്‌ തിയേറ്ററില്‍ വച്ചു നടന്ന സൂര്യാ ഗ്ലോബല്‍ ഫെസ്റ്റിവല്‍ ഒഫ്‌ ഇന്ത്യന്‍ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസികില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സിംഗപ്പൂര്‍ രാഷ്ട്രപതി ശ്രീ എസ്‌ ആര്‍ നാഥന്‍, സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്‌ നല്‍കുന്നു. ചിത്രത്തില്‍ ഇടത്തുനിന്ന്‌: സൂര്യാകൃഷ്ണമൂര്‍ത്തി, എസ്‌ ആര്‍ നാഥന്‍, സൂര്യാ(സിംഗപ്പൂര്‍) പ്രസിഡ്ണ്ട്‌ ഡോ ചിത്രാ കൃഷ്ണകുമാര്‍.

Sunday, June 8, 2008

ദീപാരാധന

മംഗളശംഖധ്വനികളിലൂടെ
നിന്നെയുണര്‍ത്താനായി
സന്ധ്യയിതാ തന്‍ പൂജാമണികള്‍
കിലുക്കിയിറങ്ങി വരുന്നു.
ദീപാരാധന തൊഴുവാന്‍, നിന്‍ പദ-
താരുകള്‍ കൂപ്പി വണങ്ങാന്‍
ഏകാകിനിയായ്‌, നിന്‍ തിരുമുമ്പില്‍
ആരാധിക ഞാന്‍ നിന്നു.
കൈകളിലുള്ളതു രണ്ടോമൂന്നോ
പൂജാമലരുകള്‍ മാത്രം!
എന്‍മിഴിനീര്‍മണി, യിതളില്‍ത്തങ്ങിയ
മങ്ങിയ പൂവുകള്‍ മാത്രം!

Tuesday, May 6, 2008

ആരാധന

തളിരുകള്‍ തെളിയുന്ന പൂവണിസ്സാരി
ലളിതേ! നീയലസമായങ്ങനെ ചുറ്റി

ഒരു ജലദേവത പോലെന്‍റെ മുന്നില്‍
അടിവച്ചടിവച്ചണഞ്ഞിങ്ങു നില്‍പു

മധുരിതമീമന്ദഹാസത്താല്‍ നീയെന്‍
ഹൃദയത്തിലിന്നാകെക്കുളിരേകിടുന്നു

കവിതകള്‍ നീളുമാക്കടമിഴിയിങ്കല്‍
നിഴലിട്ടു നില്‍ക്കുന്നെന്‍ ഭാവനയാകെ.

അഴകാര്‍ന്നു, ചുരുളാര്‍ന്നൊരളകങ്ങള്‍ മെല്ലെ
അനുനയം ചൊല്ലുന്നു കവിളോടു നിന്‍റെ.

മമ ജീവനായികേ! മതിവരുവോളം
നുകരട്ടെ ഞനിന്നീലാവണ്യപൂരം.

Sunday, May 4, 2008

Tuesday, April 29, 2008

നാടകവേദി, സിംഗപ്പൂര്‍


നാടകവേദി, സിംഗപ്പൂര്‍, 26 ശനിയാഴ്ച ഉല്‍ഘാടനം ചെയ്യപ്പെട്ടു. റിപ്പബ്ലിക്‌ പോളിടെക്‌നിക് കള്‍ച്ചറല്‍ സെന്‍ററില്‍ ഒരു നിറഞ്ഞ സദസ്സിനു മുന്‍പില്‍ വച്ച്‌ ശ്രീ ഗോപിനാഥ് പിള്ള (ഇറാനിലെ സിംഗപ്പൂര്‍ അംബാസ്സഡര്‍)യും ശ്രീ ജയദേവ്‌ ഉണ്ണിത്താനും നിലവിളക്കു കൊളുത്തി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പരേതനായ എന്‍ സി കട്ടേലിന്‌ ആദരാഞ്ജലിയോടെയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌.

നാടകവേദി താഴെപ്പറയുന്നവര്‍ക്ക്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു:
എം കെ ഭാസി
മുന്ന
ജി പി രവി
കെ രാധാകൃഷ്ണ മേനോന്‍
എം എം ഡോള
രാജാമണി ഫ്രാന്‍സിസ്‌
സരസ്വതി പിള്ള
സോണിയാ നായര്‍

ക്യാപ്ടന്‍ ജി അശോക്‌ കുമാര്‍ (ഡിഫന്‍സ്‌ അഡ്‌വൈസര്‍, ഹൈ കമ്മിഷന്‍ ഒഫ്‌ ഇന്‍ഡ്യ) അവാര്‍ഡുകള്‍ വിതരണം ചെയ്തു.(എം കെ ഭാസി അവാര്‍ഡ്‌ സ്വീകരിക്കുന്നതാണ്‌ ചിത്രം.)

ഡോ ഗൌരീ ഇന്ദുശേഖറും ശബരി ഗിരിയും അവതരിപ്പിച്ച ഭരതനാട്യവും കുച്ചിപ്പുടി നൃത്തവും, ദിവ്യ ഉണ്ണിയുടെ ഗാനവും കഴിഞ്ഞ്‌ മണ്‍കോലങ്ങള്‍ എന്ന നാടകത്തോടെ പരിപാടികള്‍ അവസാനിച്ചു.

Wednesday, April 23, 2008

യുഗസംക്രമ സന്ധ്യയില്‍

യുഗസംക്രമ സന്ധ്യയിങ്കല്‍ നിന്‍
പുകള്‍ പോല്‍ പാറി വരുന്നൊരോര്‍മ്മയില്‍
വിരിവൂ പുലര്‍കാലവേളയില്‍
തെളിയും താമര പൂത്ത പൊയ്‌കകള്‍.

അനഘാശയ! നിന്‍റെ വീണപൂ -
വിതളിന്‍തുമ്പിലെ മഞ്ഞുനീര്‍ക്കണം
മണിമുത്തതു പോലെയിന്നുമെന്‍
നിധിയായ്‌ മാറിലണിഞ്ഞിരിപ്പു ഞാന്‍.

ഹിമശൈല വനാന്തരങ്ങളില്‍
കുളിരും കോരി വരുന്ന വായുവില്‍
തളിരാര്‍ന്നൊരു ദേവദാരുവിന്‍
തണലില്‍, ചിന്തയില്‍ മുങ്ങി നില്‍പു നീ.

ഇരുള്‍ മൂടിയ വിന്ധ്യ പര്‍വതം
കര കാണത്തൊരു രേവ തന്‍ ഹ്രദം
നറുചമ്പക ഗന്ധമാര്‍ന്നൊരീ
വഴിയില്‍ക്കൂടെ നയിക്കയെന്നെ നീ.

അറിവിന്‍റെ വെളിച്ചമൊക്കെയും
ഒരുകൈക്കുമ്പിളില്‍ മൂടിവയ്ക്കുമീ
ദുരവസ്ഥകള്‍ വെട്ടിമാറ്റുവാന്‍
പടവാളേന്തിയതാണു നിന്‍ കരം.

തെളിനീരു പകര്‍ന്നു നല്‍കി നീ
വരളും വേനലിലെന്‍റെ കൈകളില്‍.
അറിയുന്നിതു നിന്‍റെ നൊമ്പരം
വിരിയും നീള്‍മിഴി തന്‍റെ മോഹവും.

തലയില്‍ പുക ചൂഴ്ന്ന തീയുമായ്‌
ചുടലബ്ഭൂതമിറങ്ങുമീവഴി
ഒരു നേര്‍ത്ത മയൂഖലേഖപോല്‍
വരവായ്‌ കൈകളിലോടുമേന്തി നീ.

പകയും പരപുച്ഛവും കലര്‍-
ന്നണലിപ്പാമ്പുകള്‍ ചേരുമീവഴി
അറിയുന്നു; പറന്നു പൊങ്ങുവാന്‍
ചിറകും ശക്തിയുമാര്‍ന്നിരുന്നു നീ.

പടികൊട്ടിയടച്ചു മുന്നില്‍ നിന്‍
വഴിയെല്ലാമഭിജാതര്‍, മാനികള്‍!
സ്വയമാഞ്ഞവര്‍ പുല്‍കിടുന്നുവോ
കനിവാലിന്നിഹ നിന്‍ കിടാങ്ങളെ?

ജഗദീശ! (ജയിക്ക!) അന്ധരാ-
മിവര്‍ തന്‍ കണ്ണുകള്‍ നീ തുറക്കുക!
ഭവദീയ ദയാര്‍ദ്രമായിടും
കരുണയ്ക്കായിവരര്‍ഹരാവുക!

ഇവിടെപ്പുഴവക്കിലിപ്പൊഴും
മുറതെറ്റാതിവര്‍ കാവല്‍ നില്‍ക്കയാം.
വില വാങ്ങിയതായിരിക്കണം
പൊടിമണ്ണാര്‍ന്നൊരു നിന്‍റെ കല്‍ത്തറ.

വനചന്ദ്രിക മാഞ്ഞു പോയിടും
കരിനാഗങ്ങളിഴഞ്ഞു പോയിടും
ഇവിടം ജനശൂന്യമായിടും
കവി ഞാന്‍ മാത്രമിരുന്നു പാടിടും.

Friday, April 18, 2008

രത്നകിരീടം

എന്മാനസമലരിതളതില്‍ മുത്തും
മുഗ്ദ്ധോജ്വലമാമൊരു കല്‍പന തന്‍
ചുണ്ടിണയിങ്കലിതാരേ തേച്ചു
കുങ്കുമരാഗം? സന്ധ്യകള്‍ തന്‍ കവി -
ളിങ്കലുരുമ്മിയ മുകിലുകളാണോ?
മഴവില്ലാണോ? താരകളാണോ?

പുല്ലാങ്കുഴല്‍വിളി പുളകം ചാര്‍ത്തിയ
യമുനാസൈകതഭൂമിയില്‍ നില്ക്കേ
തെളിനീരൊഴുകും നദിയുടെ മാറില്‍
തെളിയും നിഴലില്‍ ഗന്ധര്‍വന്‍മാ -
രൊഴുകി നടക്കും പുലര്‍കാലത്തിന്‍
കുളിരുകള്‍ ചൂടിയ കരളും പേറി
താമരയിതളില്‍ കൂര്‍ത്തൊരു നഖമുന -
യാലൊരു കാവ്യം ഞാനെഴുതുമ്പോള്‍
ഇതുവഴി, നീണ്ടയുഗങ്ങള്‍ പിന്നി -
ട്ടിതുവഴി വന്ന കിനാവുകളേ, മധു -
രോജ്വല നീലനിലാവുകളേ,
ആരുടെ കൈയുകളാണെന്‍ തലയില്‍
ചൂടിയതീ നവരത്ന കിരീടം?

Wednesday, April 16, 2008

വലിയേട്ടന്‍

ഇരുളാര്‍ന്ന രാത്രിയില്‍ക്കേട്ടു വീണ്ടും
നിന്‍ കാലടിയൊച്ച പടികളില്‍ ഞാന്‍.
പരിചിതമിന്നുമാശബ്ദമെന്‍റെ
കരളിനെ നുള്ളിയുണര്‍ത്തിയല്ലോ.

മുകളിലേയ്ക്കോടിക്കയറിടുമ്പോള്‍
ധൃതിയില്‍ നീ തഴേയ്ക്കിറങ്ങിടുമ്പോള്‍
അറിയാമെനിക്കു തിരിച്ചറിയാം
പലനാളു കേട്ട കാലൊച്ചകളെ.

ചിതല്‍ തിന്ന കോണിപ്പടികളായി-
ട്ടറിയാതെ മാറിക്കഴിഞ്ഞുവോ ഞാന്‍?
ഒരുപ്രേതമെന്നപോല്‍ ഭൂതകാലം
മുകളില്‍ച്ചവിട്ടി നടന്നിടുന്നു.
ഒരുതുണ്ടടരുന്നിതെന്നില്‍ നിന്നും
അറിയാതെ താഴെക്കൊഴിഞ്ഞിടുന്നു.

'പഴകിയ കോണിപ്പടികളാണേ
ചിതല്‍ തിന്ന കോണിപ്പടികളാണേ
ഇതുവിധം ചാടിയിറങ്ങിടൊല്ലേ'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.

'മുട്ടനിരുമ്പാണി വച്ച നിന്‍റെ
കട്ടിച്ചെരിപ്പിട്ടു തുള്ളിയാലേ
തകരുമിക്കോണിയെന്നോര്‍മ്മ വേണും'
അരികില്‍ വന്നമ്മ പറഞ്ഞിരുന്നു.

വലിയേട്ട! നിന്മുറി തൂത്തുവാരും
ഒരുകൊച്ചു പെണ്ണിനെയോര്‍മ്മയുണ്ടോ?
നിറയെക്കടലാസു പൂവിനായി
ചെറിയ മയില്‍പ്പീലിത്തുണ്ടിനായി
നിഴലു പോലെന്നും പുറകെയോടും
കുസൃതിക്കുരുന്നിനെയോര്‍മ്മയുണ്ടോ?

വിളറിത്തണുത്ത പുലരികളും
കുളിരുള്ള ഹേമന്ത സന്ധ്യകളും
വരികയും പോകയും ചെയ്തിടുമ്പോള്‍
അറിയുന്നു നീ തിരിച്ചെത്തുകില്ല.

ചിറകുകള്‍ വാടിക്കൊഴിഞ്ഞു വീണു
പതിനൊന്നു വര്‍ഷമടര്‍ന്നു വീണു.
ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി
അരികിലെത്തുന്നു നീ വല്ലനാളും.
ഒരുവേള കണ്ടുമുട്ടീടുകില്‍ നാം
അറിയുമോ കൊച്ചനുജത്തിയേ നീ?

ഇരുളാര്‍ന്ന രാത്രിയിലിന്നലെയെന്‍
പടികളില്‍ നിന്‍റെ കാലൊച്ച കേട്ടു..
പരിചിതമാണെനിക്കിപ്പൊഴുമാ-
പ്പലനാളു കേട്ടു മറന്ന ശബ്ദം.

വലിയേട്ട! നീ വെറും പൂഴിമണ്ണില്‍
ഒരുപിടിച്ചാരമായ്‌ചേര്‍ന്നുവല്ലോ.
ചിതല്‍തിന്ന കോണിപ്പടികളായി-
ക്കഴിയുന്നു ഞാനീപ്പഴയ വീട്ടില്‍.

വോങ് മേയുടെ Saw Dust എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം

Wednesday, April 9, 2008

ശബ്ദലേഖനം

Powered by eSnips.com

വളപ്പൊട്ടുകള്‍

ഈയിരുള്‍പ്പാതതന്നോരത്തുകൂടെ ഞാന്‍
വീണ്ടും നടക്കുന്നു ; നിശ്ചല ദൃശ്യങ്ങള്‍
മിന്നിത്തെളിഞ്ഞു മറയും വിദൂരമാം
ചക്രവാളങ്ങള്‍ക്കുമപ്പുറമിന്നലെ
എന്‍റെ നിരാലംബമോഹങ്ങള്‍ കൈകോര്‍ത്തു
മുട്ടിയുരുമ്മിയിരുന്നു; തിരകള്‍ വ-
ന്നീക്കടല്‍ത്തീരത്തു തട്ടിത്തകര്‍ന്നതും
നോക്കിയിരുന്നു; കാലങ്ങള്‍ തന്‍ കാല്‍പ്പാടു
മാഞ്ഞു പോയീവളപ്പൊട്ടുകള്‍ മാത്രമു-
ണ്ടേകാന്തമീ മണല്‍ത്തീരത്തിലിപ്പൊഴും.

ചിന്നിച്ചിതറിയോരീവളപ്പൊട്ടുകള്‍
നുള്ളിപ്പെറുക്കിയെടുത്തു ഞാനീയന്ധ-
കാരത്തിലൂടെ നടക്കവേ പിന്നില്‍ നി-
ന്നാരാണു നേര്‍ത്ത മധുരസ്വരത്തിലെ-
ന്നത്മാവിലൂറുമീ നൊമ്പരം പോല്‍ വീണ-
മീട്ടുന്നു, പാടുന്നു? ഞാനറിയാതെന്‍റെ
വക്കുകള്‍ക്കീണങ്ങള്‍ നല്‍കുന്നു? നിശ്ശബ്ദ-
രാവിന്‍റെ മാറിലുറങ്ങിക്കിടക്കുന്ന
മോഹങ്ങളേ! മുഗ്ധഭാവങ്ങളേ! നിങ്ങ-
ളോര്‍മ്മതന്‍ നീണ്ട നടപ്പാതയില്‍ക്കുണ്ടു
പണ്ടേ മറന്ന കളിത്തോഴര്‍; ഇന്നിതാ
പിന്നെയുമീരംഗ വേദിയിലൊത്തു നാം
നീലയവനിക വീഴുന്നതും നോക്കി
യാത്രാമൊഴികള്‍ പറയാനറിയാതെ
മൂകരായന്യരെപ്പോലെ പിരിഞ്ഞു നാം.

Sunday, April 6, 2008

പറയൂ നീ

പറയൂ നീ പാറുമീത്തുമ്പി തന്‍ ചിറകിനീ
മഴവില്ലിതാരാണു നല്‍കി?

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെയുള്ളിലീ
നറുമണമാരേ പകര്‍ന്നു?

പറയൂ നിലാവിനിക്കുളിരാരു നല്‍കിയീ
നിറവുമീ നേര്‍മ്മയുമൊപ്പം?

പറയൂ നിശ്ശബ്ദമായിക്കുഞ്ഞു പൂങ്കവിള്‍-
ത്തട്ടിലുരുമ്മുമീ സ്വപ്നം

എവിടെ നിന്നാരു കവര്‍ന്നു നല്‍കി, കൊച്ചു
ചൊടികളിലീ മന്ദഹാസം?

പറയൂ നിന്മിഴികളില്‍ തെളിയുമീ നീലിമ-
യ്ക്കഴകാരു ചാലിച്ചു തന്നു?

ഘനമൂകദുഃഖത്തിന്‍ ധ്വനി ചേര്‍ന്ന പാട്ടിനീ
മധുരിമയെങ്ങിനെ വന്നു?

പറയൂനീ മൂളുമീയീണത്തിലെങ്ങിനെ
കലരുന്നതീയാര്‍ദ്രഭാവം,

പുലര്‍കാല സിന്ദൂരമേഘത്തിലലിയുമീ
അനവദ്യ സൌമ്യതാഭാവം?



അറിയില്ലെനിക്കിവയെങ്കിലുമിന്നിയും
ഒരു ജന്മമുണ്ടെങ്കിലന്നും

ഇവിടീമനോഹര തീരത്തു പിന്നെയും
കവിയായി വന്നു ഞാന്‍ പാടും.

Friday, April 4, 2008

പൂങ്കുലകള്‍

പൂങ്കുലകളാവണിത്തെന്നലിലാടി
മാങ്കനികളാലോലമാലോലമാടി

തളിരണിമാമരക്കൊമ്പുലഞ്ഞാടി
കുയിലുകളനുരാഗപഞ്ചമം പാടി.

വിരിയുന്നൊരരിമുല്ലമൊട്ടിന്‍റെ ചുണ്ടില്‍
പുതുനിലാവുമ്മവച്ചീടുമീരാവില്‍

അജ്ഞാതകാമുക! നിന്നാഗമത്തിന്‍
പുളകോത്സവങ്ങളും കാത്തു ഞാന്‍ നിന്നു.

മമ ജീവിതാശകളാണിന്നു രാവില്‍
മലര്‍ മാലയായി ഞാന്‍ കോര്‍ത്തതിക്കാവില്‍.

അതു വാടിവാടിത്തളര്‍ന്നെന്‍റെ കൈയില്‍
അണയാത്തതെന്നിട്ടുമെന്തു നീ മുന്നില്‍?

പുലര്‍ കാലതാരങ്ങള്‍ വിളറുകയായി
മധുമാസരാവും ഹാ! മറയുകയായി.

വിറയാര്‍ന്നൊരെന്‍ദീപനാളവുമായി
പിരിയുന്നു ഞാനെന്‍റെ സ്വപ്നവുമായി.


അധരത്തിലെന്നലുമെന്‍ മന്ദഹാസം
കടമിഴിക്കോണിലോ വേദനകള്‍ മാത്രം!

Tuesday, April 1, 2008

മൈഥിലി

പാട്ടുപാടുന്നൂ മുളങ്കാടുകളൊഴുകുന്നൂ
കാട്ടുചോലയെന്‍ മുന്നില്‍ മുഗ്ദ്ധലാവണ്യം പോലെ.

എന്മടിത്തട്ടില്‍ പ്രിയ! നീയുറങ്ങുന്നൂ ഗാഢം
വിണ്ണില്‍ നിന്നടര്‍ന്നൊരു സ്വപ്നമാധുരി പോലെ.

ഇരുള്‍മൂടിയ ദണ്ഡകാരണ്യ തടങ്ങളില്‍
കരളില്‍ക്കുളിരാര്‍ന്ന രാവുകള്‍ മറന്നു ഞാന്‍.

ചന്ദ്രിക വീഴും മരച്ചാര്‍ത്തുകള്‍ക്കിടയിലായ്‌
പര്‍ണ്ണശാലയില്‍ വാണ നാളുകള്‍ മറന്നു ഞാന്‍.

ചിത്രകൂടാര്‍ദ്രിക്കു മേല്‍ സന്ധ്യകളെഴുതിയ
ചിത്രഭംഗികള്‍ കണ്ട രംഗവും മറന്നു ഞാന്‍.

എങ്കിലുമിന്നും പ്രിയരാഘവ! മിഴിയട-
ച്ചെന്‍മടിത്തട്ടില്‍ത്തന്നെ നീയുറങ്ങുകയല്ലോ!


സ്മൃതിമാധുര്യങ്ങളേ! തളരും മിഴികളില്‍
‍മുത്തമിട്ടീരാവിലെന്നോര്‍മ്മകളുണര്‍ത്തുവാന്‍

ഈവന നികുഞ്ജകച്ഛായയില്‍, വാല്‍മീകി ത-
ന്നാശ്രമ വനികയില്‍ നിങ്ങളെന്തിനു വന്നു?

Friday, March 28, 2008

തിരകള്‍

ഉയരുന്നൂ തിര; കടലിരമ്പുന്നു
ഇവിടെ ഞാന്‍ തീര്‍ത്ത മണലിന്‍ കോട്ടകള്‍
തകരുമ്പോളേതോ മറന്ന ഗാനത്തി -
ന്നലകള്‍ നീന്തുമീത്തണുത്ത കാറ്റിന്‍റെ
വിരലില്‍ത്തൂങ്ങിയെന്നരികിലെത്തുന്ന
കഥകളേ! നിങ്ങളറിയുമോ കടല്‍-
ക്കരയിലിന്നലെയിരുണ്ടു മൂടിയ
മഴയിരമ്പുന്ന നനഞ്ഞ സന്ധ്യയില്‍
ഉടഞ്ഞ ശംഖുകള്‍ നിറഞ്ഞ കൈയുമായ്‌
ഇവിടെ ഞാനിരു, ന്നിതു വഴി മിന്നല്‍-
ക്കൊടികള്‍ കെട്ടിയ രഥത്തിലെന്‍ മന-
സ്സൊരുക്കി വച്ചതാം വഴിയിലൂടെ നിന്‍
വരവിനായന്നും, തിരകള്‍ വന്നെന്‍റെ
മണലിന്‍ കോട്ടകളിടിച്ചു, പിന്നെയും
കടലിരമ്പുമീക്കരയിലിന്നു ഞാന്‍
തിരികെയെത്തുന്നു, പഴയ വാനത്തിന്‍
ചരിവില്‍ നോക്കി ഞാനിരിക്കുന്നു, നിന്‍റെ
വഴികളില്‍ വാരി വിതറുവാനൊരു
വിളറി വീണ പൂവിതളുമില്ലിനി
വരികയില്ല നീയിതുവഴിയെന്നു
പറയുന്നു കടല്‍ത്തിരകളെങ്കിലും
ഇരുള്‍ പരക്കുമീക്കരയിലേകാന്ത-
പഥികനായി ഞാനലയുമ്പോള്‍, വീണ്ടു-
മുയരുമീക്കടലലകളുമെന്‍റെ
കരളിനുള്ളിലെത്തിരകളും വന്നു
ചിതറി വീഴുമീമണലിലെന്‍റെ കാ-
ലടികള്‍ വീണതാം വഴികളില്‍ വെള്ള-
ക്കുതിര പൂട്ടിയ കനകത്തേര്‍ തെളി-
ച്ചൊരു രജനിയിലിതിലെയെത്തവേ
അകലെ മാറി ഞാനിവിടെ നിന്നിടും
അരികിലെത്തുമ്പോളറിയുമെന്നെ നീ.

ഒരു നിമിഷമാമിഴിയിലത്ഭുതം!
ഒരു നിമിഷമെന്‍ കരളിലുത്സവം!

.

Monday, March 24, 2008

നല്ല ഹൈമവതഭൂവില്‍

മഞ്ഞണിമലകളാല്‍
ഗോപുരം നിര്‍മ്മിക്കുന്ന
നല്ല ഹൈമവത്സാനു -
ഭൂവിലീ നിശീഥത്തില്‍

നില്‍പു ഞാന്‍ തവ സന്നി -
ധാനത്തിലെല്ലാം മറ -
ന്നത്ഭുതം വിടരുന്ന
കണ്ണുമായ്‌ തഥാഗത!

നീ പിരിഞ്ഞപ്പോള്‍ നിന്‍റെ
തേജസ്സു പരന്നതാം
നാടുകള്‍ തോറും നിന്നെ
നോക്കി ഞാനലഞ്ഞല്ലോ.

താഴികക്കുടം ചൂടു-
മുന്നത പഗോദകള്‍,
പാറയില്‍ ക്കഥ പറ -
ഞ്ഞീടുന്നതാം ദൃശ്യങ്ങള്‍

ഭവ്യരാം ഭിക്ഷുക്കളാല്‍
നിറയും വിഹാരങ്ങള്‍,
ദിവ്യമാം പരിവേഷ -
മാര്‍ന്ന നിന്‍ പ്രതിമകള്‍ ,

ജീവിതലക്ഷ്യം തേടി
നീയലഞ്ഞതാം വഴി -
ത്താരകള്‍, തണല്‍ വിരി -
പ്പാര്‍ന്നതാം വിപിനങ്ങള്‍.

ഒടുവില്‍ വന്നെത്തി ഞാ -
നവയൊക്കെയും പിന്നി -
ട്ടിവിടെ, സ്സിദ്ധാര്‍ത്ഥനായ്‌
നീ പിറന്നൊരീ മണ്ണില്‍.

വിണ്ണില്‍ നിന്നടര്‍ന്നൊരു
സ്വപ്നമാധുരി പോലെ
ചൈത്രപൌര്‍ണ്ണമിരാവി -
ലിവിടേയ്ക്കണഞ്ഞു നീ.

ജീവിതദുഃഖത്തിന്‍റെ
നെടുവീര്‍പ്പുപോലൊരു
ചൈത്രപൌര്‍ണ്ണമിരാവില്‍
ഇവിടം വെടിഞ്ഞു നീ.

പൂവുകള്‍ വിതറിയ
പട്ടുമെത്തയില്‍, സ്നേഹ-
ലോലയാം യശോധര
വീണുറങ്ങിയ രാവില്‍

പൊന്‍ കിനാവുകള്‍ കാണും
രാഹുല കുമാരന്‍റെ
കണ്‍കളില്‍ മുത്തം വയ്ക്കും
ദേവകന്യകമാരെ

കാവലായ്‌ നിര്‍ത്തിക്കൊണ്ടു
നീയടിവച്ചീരാജ -
ധാനി വിട്ടിറങ്ങിയോ -
രാനിമേഷത്തിന്‍ മുന്നില്‍

എന്‍റെ ചേതനയൊരു
മാത്ര നില്ക്കുന്നൂ ദേവ!
നിന്‍റെ വേദന മന്നിന്‍
മൂകവേദനയല്ലോ.

കൈകളില്‍ മരയോടു -
മായി നീയലഞ്ഞുപോയ്‌
നോവുകളുറങ്ങുമീ
നാട്ടുപാതയില്‍ ക്കൂടി.

ബോധിവൃക്ഷത്തിന്‍ തണല്‍
വിരിപ്പില്‍, ബോധോദയം
നീണ്ട നിന്‍ മിഴിയിണ
മുകരാണണഞ്ഞല്ലോ.

ഇന്നു നീയിതുവഴി
വരികില്‍, ക്കവിളത്തു
വറ്റിയ കണ്ണീരിന്‍റെ
പാടുവീണതാം മുഖം

ഉയര്‍ത്തി, ക്കരയുവാ -
നെത്രയോ നാളായ്‌ മറ-
ന്നവരാലിന്നും ജന -
വീഥികള്‍ നിറയുന്നു.

മഞ്ഞയാലുടല്‍ മൂടി
നിന്നവരിന്നോ വിരല്‍ -
ത്തുമ്പുകളമര്‍ത്തുന്നു
കാഞ്ചികള്‍ വലിക്കുന്നു.

പുക ചൂഴ്‌ന്നൊരീ വഴി -
ത്താരയില്‍ത്തളം കെട്ടി -
യുറയുന്നിന്നും രക്തം;
എങ്ങു നീ തഥാഗത!

ഈക്കരിങ്കല്ലിന്നുള്ളില്‍
കണ്ണുകളടച്ചിന്നും
ധ്യാനമഗ്നനാകാതെ
വരു നീ തഥാഗത!

Thursday, March 20, 2008

നഷ്ടവിശ്വാസി

ഏകാന്തമിത്തീരഭൂമിയിലജ്ഞാത
ഭാവി പോലീവഴീത്താര.

ഈവഴിത്താരയിലൂടെ നടക്കയാ -
ണീരാത്രി നാമിരുപേരും.

കര്‍പ്പൂരദീപങ്ങള്‍ ചിത്രം വരയ്ക്കുമീ -
യന്തരീക്ഷങ്ങളില്‍ക്കൂടെ

സത്യവും തേടിയലഞ്ഞവരാണു നാം
സ്വര്‍ഗ്ഗകവാടത്തിലൂടെ.

കത്തിയെരിയും മെഴുതിരിച്ചാര്‍ത്തുമായ്‌
എത്രയോ രാവുകള്‍ തോറും

മുട്ടുകള്‍ കുത്തിയിപ്പാതിരാവില്‍കാത്തു -
നിന്നവരാണു നാമെന്നും.

മോക്ഷങ്ങളെന്‍വഴി മാത്രമെന്നോതിയീ
മാര്‍ഗ്ഗത്തില്‍ വന്നവരെല്ലാം

വാളും പരിചയുമായിപ്പടവെട്ടി
വീണതും നോക്കി നാം നിന്നു.

അറ്റങ്ങള്‍ കാണത്തൊരീനടപ്പാതയില്‍
പിന്നെയും മുന്നോട്ടു പോകെ

സ്നേഹം ചിറകറ്റു വീണു പിടയുന്ന
ദാരുണദൃശ്യങ്ങള്‍ കണ്ടു.

ദാഹിച്ചു ദാഹിച്ചു വീണുറങ്ങിപ്പോയ
മോഹഭംഗങ്ങളെപ്പോലെ

അമ്പലത്തൂണിലെക്കല്‍വിളക്കില്‍ത്തിരി
എണ്ണ തീര്‍ന്നെല്ലാമണഞ്ഞു.

കണ്‍തുറക്കാത്ത ദൈവങ്ങളെ നോക്കി നാം
അന്ധകാരത്തിലലഞ്ഞു

പഞ്ചലോഹത്തിലെ സങ്കല്‍പ മൂര്‍ത്തികള്‍
മണ്ണില്‍ വീണെന്നേ തകര്‍ന്നു.

മര്‍ത്ത്യനെ മര്‍ത്ത്യന്‍ ചവിട്ടിയകറ്റുന്ന
ദുഃഖസത്യങ്ങള്‍ക്കു പോലും

ആരാണു രൂപങ്ങള്‍ നല്കി? സ്മൃതികളില്‍
ആരുതീര്‍ത്തീനീതിശാസ്ത്രം?

ഈമണ്ണില്‍ വീണ മനുഷ്യന്‍റെ കണ്ണുനീര്‍
കാണാതുറങ്ങി യുഗങ്ങള്‍.

ആ നീണ്ട നീലനിശീഥത്തിലെങ്ങിനെ
മൂകരായ്‌ നിങ്ങള്‍ മയങ്ങി?

എന്നെ ഞാനായി വളരാന്‍ വിലക്കുന്ന
ധര്‍മ്മശാസ്ത്രങ്ങള്‍ക്കു നേരെ

ശബ്ദമുയര്‍ത്താനൊരുങ്ങാത്ത നിങ്ങളില്‍
നഷ്ടവിശ്വാസി ഞാനെന്നും.

Tuesday, March 18, 2008

ശരശയ്യ

എന്‍റെ സ്വപ്നങ്ങളുമൊന്നിച്ചിതേവഴി
കൈകോര്‍ത്തലഞ്ഞു നടന്ന യാമങ്ങളില്‍
ഇന്നും നിശാഗന്ധി പൂക്കുന്നതും നോക്കി
നില്‍ക്കുവാനാഗ്രഹമുണ്ടെനിക്കെങ്കിലും
നീണ്ടുകിടക്കുന്നൊരീയുദ്ധഭൂമിയില്‍
വീണ്ടും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.

കെട്ടടങ്ങാതെയുന്നുള്ളില്‍ ജ്വലിക്കുന്ന
ദുഃഖസത്യങ്ങള്‍ തന്നഗ്നികുണ്ഡങ്ങളില്‍
വെട്ടിയരിഞ്ഞു ഞാന്‍ ഹോമിച്ചു നാറുന്ന
നിങ്ങള്‍ തന്‍ സാമൂഹ്യ നീതിശാസ്ത്രങ്ങളെ.

സ്വര്‍ണ്ണനാണ്യങ്ങള്‍ക്കു ദൈവത്തെ വില്‍ക്കുന്ന
ദല്ലാളര്‍ നോക്കിപ്പകച്ചു നില്‍ക്കുമ്പോള്‍ ഞാന്‍
മുങ്ങിയെടുത്തു പ്രതിഷ്ഠിച്ചു മുന്നിലെ -
ന്നുള്ളിലുമെന്നാത്മ ചൈതന്യവിഗ്രഹം.

ഞെട്ടിയുണര്‍ന്നു ഞാന്‍; മാനവസംസ്കൃതി
പിച്ചവച്ചീവഴി വന്ന യുഗങ്ങളില്‍
ആരു തീര്‍ത്തീമണല്‍ത്തിട്ടകള്‍, വേലികള്‍
ആരു തീര്‍ത്തീമതില്‍ക്കെട്ടുകള്‍, കോട്ടകള്‍?

തട്ടിത്തകര്‍ത്തവ പിന്നെയും മുന്നോട്ടു
മുന്നോട്ടു പോകുമെന്‍ മാര്‍ഗ്ഗമദ്ധ്യങ്ങളില്‍
കൊന്തയും പൂണൂലുമായ്‌ വന്നു നില്‍ക്കുന്ന
ഗര്‍വമേ! നിന്നെയവഗണിക്കുന്നു ഞാന്‍.

നിത്യ ഹരിതമീപ്പുല്‍പ്പരപ്പിള്‍, ധ്യാന -
മഗ്നരായ്‌ നിമിഷങ്ങള്‍ മിഴിയടയ്ക്കേ
മായാത്ത, മാറാത്തൊരെന്‍ മുറിപ്പാടുമായ്‌
ഈരാത്രി ഞാനീക്കുരുക്ഷേത്രഭൂമിയില്‍
വന്നു നില്‍ക്കുന്നു പിതാമഹ! നിന്‍ ശര -
ശയ്യയ്ക്കു മുന്നിലനുഗ്രഹം തേടുവാന്‍

ഏകാന്തശാന്തമീയന്തരീക്ഷത്തിലെന്‍
മൂകാശ്രു വീണു നനവാര്‍ന്നമണ്ണിതില്‍
പൂജാമലരുകളില്ലാതെ, മന്ത്രവും
വേദവും ചൊല്ലാതെയൊറ്റയ്ക്കു നില്‍പു ഞാന്‍.

രക്തം കലര്‍ന്നിന്നു വീണ്ടുമൊഴുകുമീ
ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ഭക്തിയില്‍
വീണുമരിക്കും മനുഷ്യനെയോര്‍ത്തു ഞാ -
നാകവേ ദുഃഖിതന്‍, വീണ്ടും പരാജിതന്‍.

അറ്റങ്ങള്‍ കാണത്തൊരീവഴിത്താരയില്‍
ഇന്നും മനുഷ്യനെത്തേടിയെത്തുന്നു ഞാന്‍.

കണ്ടുവോ നിങ്ങളാരാനുമീഭൂമിയില്‍
‍പണ്ടു നടന്ന മനുഷ്യനെയീവഴി?

Sunday, March 16, 2008

കനലാറാത്ത ചിത

കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന്‍ നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ നിഴല്‍ മാത്രം.

ഇതിലേയേകാന്തമാം
കല്പടവിങ്കല്‍ക്കൂടി
മൃതിയിന്നലെ നഗ്ന-
പാദനായണഞ്ഞതും

നനവാര്‍ന്നൊരീ വെള്ള-
മണലില്‍ക്കാണും നീണ്ട
പദമുദ്രയും, നേര്‍ത്തു
നേര്‍ത്തുപോയ്‌ മറയുന്ന

വഴിയും, വഴിവക്കില്‍
പൂത്ത പൊന്നശോകത്തിന്‍
തണലും, തണലത്തു
ശന്തമായുറങ്ങുമീ-

അസ്ഥിമാടത്തിന്‍ പരി-
ശുദ്ധി തന്‍ സുഗന്ധം പോല്‍
ഇപ്പൊഴുമെന്നാത്മാവില്‍
നിറയും വെളിച്ചവും

ഓര്‍ത്തിരിക്കുന്നൂ വീണ്ടും
മൌനമേ! നീയും ഞാനും
ആര്‍ത്തിരമ്പുമീക്കാല-
സിന്ധുവിന്‍ തീരങ്ങളില്‍.


ഭൂതകാലത്തിന്‍ ദുഃഖ-
സാന്ദ്രമാമേതൊ യക്ഷ-
ഗാനമീത്തെക്കന്‍ കാറ്റില്‍
നീന്തി വന്നെത്തും നേരം

അരികത്താണെങ്കിലു-
മകലത്തെങ്ങോ നോക്കി
ഇരുളില്‍ കൂനിക്കൂടി-
യന്യരെപ്പോലീരാവില്‍

ഇടവപ്പാതിക്കാറ്റില്‍
മഴയില്‍, കൂലം കത്തി-
യൊഴുകിപ്പോകുന്നൊരീ-
പ്പുഴ തന്‍ കരയ്ക്കൊന്നും

ഉരിയാടാതേ, മുട്ടി-
യുരുമ്മിക്കൊണ്ടേ നമ്മ-
ളിരിപ്പൂ വാചാലമാം
മൌനമേ! നീയും ഞാനും.

കെട്ടടങ്ങുന്നൂ മുന്നി-
ലിച്ചിതാഗ്നി തന്‍ നാളം
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ നിഴല്‍ മാത്രം.

ഓര്‍മ്മ തന്‍ സഹ്യാദ്രിയില്‍
മുട്ടി നില്‍ക്കുമെന്‍ വര്‍ഷ-
മേഘമേ! വരൂ, വന്നു
താണു പെയ്യുക വേഗം.

താഴ്‌വരത്തടത്തിലൂ -
ടൊഴുകിപ്പോകും നിന്‍റെ
തീരത്തു കൈയില്‍ ക്കട -
ലാസുതോണിയുമായി

വന്നു നില്‍ക്കുവാന്‍ മോഹം!
എന്നുമീയോളങ്ങളില്‍
മുങ്ങുവാനല്ലോ മുങ്ങി -
പ്പൊങ്ങുവാനല്ലോ യോഗം.

കെട്ടടങ്ങുന്നൂ മുന്നി -
ലിച്ചിതാഗ്നി തന്‍ നാളം;
കെട്ടടങ്ങാതേയുള്ളി-
ലമ്മ തന്‍ സ്മൃതി മാത്രം.

Saturday, March 15, 2008

നദി നീണ്ടൊഴുകുന്നു പിന്നെയും

നദി നീണ്ടൊഴുകുന്നു
പിന്നെയു; മഗാധമാം
ചുഴിയില്‍, ക്കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

മര്‍ത്ത്യനെ ക്കാട്ടാളനായ്
മാറ്റിയ ചരിത്രത്തിന്‍
ചെന്നിണം നിറം പിടി-
പ്പിച്ചതീ മണല്‍പ്പുറം.

ജപമാലയുമായി,
നഗ്നതാണ്ഡവമാടി
മതവൈരവുമായി
നില്‍ക്കുകയല്ലോ നമ്മള്‍.

ഇവിടെക്കഴുത്തറ്റു
വീണുപോല്‍ പ്രവാചകര്‍
ഇവിടെക്കുരിശിന്മേല്‍
തൂങ്ങി പോല്‍ ജീസസുമാര്‍.

വേണുഗാനത്തിന്‍ ലോല-
നാദധാരകള്‍ കേട്ട
യാദവ വിഹാരങ്ങള്‍
മാറാല മൂടിക്കെട്ടി.

ഹിന്ദുവും മുസല്‍മാനും
കത്തിയാല്‍ തമ്മില്‍ക്കുത്തി;
അങ്ങിനെ നിറം പകര്‍-
ന്നൊഴുകീ യമുനകള്‍.

നദി നീണ്ടൊഴുകട്ടെ
പിന്നെയും; കാലത്തിന്‍റെ
ഗതിയില്‍ത്തലപൊക്കു -
മോളങ്ങളൊന്നാകട്ടെ.

തളിരും താരും തമ്മില്‍
പ്പുണരും തീരങ്ങളെ
തഴുകിക്കൊണ്ടീ നദി
ശാന്തമായൊഴുകട്ടെ.

ചുഴിയില്‍, ക്കയങ്ങളില്‍
ചടുവാനല്ലല്ലോ നാം
കഴിവും കരുത്തുമാര്‍-
ജ്ജിച്ചതീ യുഗങ്ങളില്‍.

Thursday, March 13, 2008

നദി നീണ്ടൊഴുകുന്നു

നദി നീണ്ടൊഴുകുന്നു ;
പിന്നെയുമഗാധമാം
ചുഴിയില്‍, കയങ്ങളില്‍
നോക്കി ഞാനിരിക്കുന്നു.

വനജ്യോത്സ്നകള്‍ പൂത്ത
മുനിവാടത്തില്‍, ദര്‍ഭ -
ക്കതിര്‍ ചൂടിയ നീല
നര്‍മ്മദാതടങ്ങളില്‍,

ഗിരിഗഹ്വരങ്ങളില്‍ ,
കാനന മരച്ചില്ല
തണലേകിയ കാവി -
ലിരുളിന്‍ നിഴല്‍കളില്‍,

ചക്രവാളങ്ങള്‍ മിഴി -
ചിമ്മി നില്‍ക്കവേ, ചിതല്‍ -
പ്പുറ്റുകള്‍ വളര്‍ന്നെന്നെ
മൂടിയ യുഗങ്ങളില്‍,

ഇന്നലെ, മനോഹര
സന്ധ്യകള്‍ പൂജാപുഷ്പ
തല്പവുമേന്തിക്കൊണ്ടു
നിന്നതാം വഴികളില്‍,

പ്രേമഗൌതമനായ്‌ ഞാ-
നലഞ്ഞൂ; പൊള്ളും മണല്‍
ക്കാട്ടിലുമെന്‍കാലടി-
പ്പാടുകള്‍ പതിഞ്ഞല്ലോ.

നിങ്ങള്‍ തന്‍ പാപത്തിന്‍റെ
മുള്‍ക്കിരീടവും ചൂടി-
ക്കണ്ണുകളടച്ചു ഞാന്‍
ലയിച്ചൂ സമാധിയില്‍.

വേദമന്ത്രവും ചുണ്ടില്‍,
ക്കൈകളില്‍ത്തോക്കും ചൂണ്ടി
വീണ്ടുമെന്‍ മുന്നില്‍ത്തൊഴു-
കൈയുമായ്‌ നില്പൂ നിങ്ങള്‍.

നദി നീണ്ടൊഴുകുന്നു;
പിന്നെയുമഗാധമാം
ചുഴിയും, കയങ്ങളും
നോക്കി ഞാനിരിക്കുന്നു.

Wednesday, March 12, 2008

ചന്ദനത്തിരി


ദര്‍ഭകള്‍ തലതാഴ്ത്തി
നില്‍ക്കുന്ന പുണ്യാശ്രമ-
ഭംഗികളുറങ്ങുമെ-
ന്നോര്‍മ്മ തന്‍ വഴിവക്കില്‍

കൈയിലിന്നൊരു കൊച്ചു
ചന്ദനത്തിരിയുമായ്‌
നിത്യവിസ്മയത്തോടെ
ഞാന്‍ നടന്നകലുന്നു.

ഈവഴിവക്കില്‍പ്പൂത്തു
വാടിവീണതാം പൂക്കള്‍
നോക്കി ഞാന്‍ നടക്കുമീ
സന്ധ്യയിലേതോ നഷ്ട -

മോഹമായലയുന്ന
തെന്നലിന്‍ കൈയില്‍ത്തൂങ്ങി
ക്കാവടി തുള്ളും നീല-
മേഘമേ! നിന്നെക്കാണ്‍കെ

പെയ്യുവാന്‍ വിങ്ങിത്താണ
ദുഃഖമായ്‌, വിതുമ്പുന്ന
നൊമ്പരങ്ങളായെന്‍റെ -
യോര്‍മ്മകള്‍ പറയുന്നു:

തപ്തമാം മരുഭൂവി -
ന്നാത്മദാഹത്തിന്‍ ചുണ്ടി -
ലിത്തിരിത്തെളിനീരു
പകരാന്‍ കഴിയാത്ത

വന്ധ്യമേഘമേ! നിന -
ക്കാവുകില്ലല്ലോയെന്‍റെ
ചന്ദനത്തിരി വന്നു
കെടുത്തിക്കളയുവാന്‍.

Monday, March 10, 2008

ദേവാലയം


പുലര്‍കാല കിരണങ്ങള്‍ നീളുന്ന വഴികളില്‍
ഇവിടെ ഞാനെത്രനാള്‍ കാത്തുനിന്നു
കഥയറിയാതെ ഞാന്‍ നോക്കിനിന്നു!

ഇരുളും വെളിച്ചവും കൈകോര്‍ത്തു പിന്നെയും
ഇതിലേ നടക്കുന്ന സന്ധ്യകളില്‍
അകലത്തിലുയരത്തിലെങ്ങുനിന്നോ നിന്‍റെ
തിരുനാമ കീര്‍ത്തനം കേട്ടിരുന്നു
അറിയാതെ കൈകൂപ്പി നിന്നിരുന്നു.

മിഴി തുറന്നങ്ങോട്ടു നോക്കുമ്പോഴൊക്കെ നിന്‍
സ്വര്‍ണ്ണക്കൊടിമരം കണ്ടിരുന്നു
വര്‍ണ്ണക്കൊടികളും കണ്ടിരുന്നു.

തഴുതിട്ട ഗോപുരനടവാതില്‍ മുന്നിലായ്‌
പരിചയും വാളുമായപ്പൊഴും നിന്‍
പടയാളിമാര്‍ കാവല്‍ നിന്നിരുന്നു.

അന്നു ഞാനെന്‍റെ മനസ്സിനുള്ളില്‍
ഒരു കൃഷ്ണ വിഗ്രഹം തീര്‍ത്തു വച്ചു
ഒരു നുള്ളു വെട്ടം കൊളുത്തി വച്ചു.

പിന്നെയൊരിക്കലുമീവഴിയില്‍
നിന്നില്ല ദര്‍ശനം തേടുവാന്‍ ഞാന്‍
വന്നില്ലനുഗ്രഹം നേടുവാന്‍ ഞാന്‍.

ഇന്നു ഞാനെന്‍റെ പൂക്കൂടയുമായ്‌
നിന്‍ സന്നിധാനത്തില്‍ വന്നു നിന്നു
മിഴികളടച്ചു തൊഴുതു നിന്നു.

ഒരു കൃഷ്ണ തുളസീദളത്തിലെന്‍റെ
കദനങ്ങളൊപ്പിയെടുത്തു നിന്‍റെ
പദതാരിലര്‍പ്പിച്ചു നോക്കി നിന്നു.

പറയുന്നു നീയെന്നെ നോക്കി മന്ദം:
എന്‍റെ ദേവാലയം -- അറിയുകില്ലേ
നിന്നന്തരാത്മാവില്‍ മാത്രമല്ലേ?

Friday, March 7, 2008

പോയകാലങ്ങളേ നന്ദി



പോയ കാലങ്ങളേ,
നന്ദി ചൊല്ലുന്നു ഞാന്‍
ഈമരുഭൂവിലെ -
യുച്ചക്കൊടും വെയില്‍
ത്തീയിലുരുകി
യൊലിക്കുന്ന സ്വപ്നങ്ങള്‍
തീര്‍ക്കും മരീചിക
നോക്കിയിരിക്കുന്ന
പാവം മനസ്സേ!
നമുക്കിന്നു കൈവിട്ടു
പോയ കാലങ്ങള്‍ക്കു
നന്ദി ചൊല്ലീടുക

ഏതു ദിവാസ്വപ്ന -
മേഖലയ്ക്കുള്ളിലാ -
ണാനല്ല സൌവര്‍ണ്ണ
ഭൂമി? നാമിന്നലെ
ത്തേടിയലഞ്ഞു
നടന്ന വഴികളി -
ലേകാന്ത മൂകം
തളര്‍ന്നു മയങ്ങിയ
രാവിന്‍റെ കൂടാര -
ഗോപുരദ്വാരത്തി -
ലാരാണു കാവല്‍
നില്ക്കുന്നിന്നു? പിന്നെയും
ആരാണു സ്വര്‍ണ്ണ-
രഥത്തില്‍ കൊടിക്കൂറ
പാറിച്ചു പായിച്ചു
പോകുന്നു? മുന്നോട്ടു
നീളുമീയജ്ഞാത
മാര്‍ഗ്ഗത്തിനപ്പുറം
കാണാത്ത സ്വര്‍ഗ്ഗങ്ങള്‍
തേടി നാം, കേള്‍ക്കാത്ത
ഗാനത്തിനായിട്ടു
കാതോര്‍ത്തു നില്ക്കയാ -
ണീനീണ്ട രാത്രിയി -
ലിപ്പോഴുമെങ്കിലും
പാവം മനസ്സേ!
നമുക്കിന്നു നേടാത്ത
വാഗ്ദത്ത ഭൂമിയും
നേട്ടമായ്ത്തീര്‍ക്കുക.

പോയകാലങ്ങളേ,
നന്ദി! യീമദ്ധ്യാഹ്ന
വേനലില്‍ക്കൊണ്ടു
വന്നെത്തിച്ചു നിങ്ങളി-
ന്നെങ്കിലും, നല്‍കിയോ -
രാദ്യ പാഠങ്ങള്‍ക്കു
നന്ദി! യെന്നാത്മ -
ക്ഷതങ്ങളും നേട്ടങ്ങ -
ളായിട്ടു മാറ്റാന്‍
പഠിപ്പിച്ചു നിങ്ങളെന്‍
മൂകദുഃഖങ്ങളെ
മുത്താക്കി മാറ്റിയോര്‍.

തോല്‍വി തന്‍ പട്ടട -
ച്ചാരത്തില്‍ നിന്നിതാ
വീണ്ടുമുണര്‍ന്നു
പറന്നു പൊങ്ങുന്നൊരീ
സ്വര്‍ണ്ണച്ചിറകുള്ള
പക്ഷിക്കു ജീവനും
ശക്തിയും നല്‍കിയോര്‍ -
നന്ദി ചൊല്ലുന്നു ഞാന്‍.

Monday, March 3, 2008

ഏകാന്ത തീരങ്ങള്‍


ഒരു പൂവിറുക്കുവാന്‍
നിന്‍റെ പൂവനത്തില്‍ നി-
ന്നൊരു പൂവിറുക്കുവാന്‍
രാജമല്ലികള്‍ പൂത്തു
ചായുന്ന നേരം നിന്‍റെ
ജാലകപ്പുറത്തിന്നു
ഞാന്‍ വന്നു നിന്നൂ പക്ഷേ
നീ തിരിച്ചറിഞ്ഞില്ല.

ഇന്നലെ, നിശാഗന്ധി
പ്പൂവുകള്‍ വിരിഞ്ഞപ്പോള്‍
പിന്നെയും വിടരാത്ത
മോഹങ്ങള്‍ പോലേ നില്‍ക്കും
മൊട്ടുകള്‍ കൊരുത്തതു
നിന്‍റെ വാര്‍ മുടിക്കെട്ടി -
ലെന്‍റെ കൈവിരല്‍ത്തുമ്പാ-
ലണിയിക്കുവാനായി
വന്നു നിന്നല്ലോ വഴി-
വക്കില്‍ ഞാന്‍ തുറക്കാത്ത
നിന്‍റെ വാതിലില്‍ മുട്ടി
വിളിക്കാനറിയാതെ.

ഓര്‍മ്മകള്‍ തളര്‍ന്നു വീ -
ണുറങ്ങും നിലാവിങ്കല്‍
ഓളങ്ങള്‍ തഴുകുന്ന
വെണ്‍മണല്‍പ്പരപ്പിങ്കല്‍
നാളെയെന്‍ പദമുദ്ര
കണ്ടു നീ വിഷാദാര്‍ദ്ര-
യാവുകിലവിടൊരു
പൂവിതളര്‍പ്പിച്ചാലും.

ഏഴിലം പാലപ്പൂക്കള്‍
വാടിവീഴുമീ നീല-
ക്കാവിലിന്നൊരു മാത്ര
കൂടി നില്‍ക്കുന്നൂ പിന്നെ
ഏഴു വന്‍ കടലുകള്‍
താണ്ടി യജ്ഞാതങ്ങളാം
ഏകാന്തതീരങ്ങളെ
ത്തേടി ഞാന്‍ മടങ്ങുന്നു.

Saturday, March 1, 2008

എന്തിനീയാത്ര?

എന്തിനീയാത്ര തുടങ്ങി നാം? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!
എത്ര ചിതകളെരിഞ്ഞടങ്ങുന്നതും
നോക്കി നടന്നു നാം? എന്നിട്ടുമീനീണ്ട
പാതയിലൂടേ തിരക്കിട്ടു പായുമ്പോ-
ളെന്തിനീയാത്ര തുടരുന്നു? ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!

എങ്ങിനെയിക്കാട്ടു ചോല തന്‍ തീരത്തു
വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിക്കിടക്കുവ-
തെങ്ങിനെ? പൊന്‍മുളങ്കാടിന്‍റെ ചാരത്തു
നിന്‍കവിളിങ്കലനുരാഗമേ! സ്വര്‍ണ്ണ-
വര്‍ണ്ണരേണുക്കളെ യൊപ്പിയെടുക്കുവ-
തെങ്ങിനെ, നിന്നെത്തിരിഞ്ഞൊന്നു നോക്കുവാ-
നെന്നെയനുവദിക്കാത്തൊരീയാത്രയില്‍?

ഇന്നും നിശാന്ധകാരത്തിന്‍ നിഴല്‍ വീണ
കല്പടവിങ്കല്‍ തളര്‍ന്നു വീഴാതെ ഞാന്‍
ഒറ്റയ്ക്കു തപ്പിത്തടഞ്ഞു നടക്കുമീ-
യറ്റങ്ങള്‍ കാണാന്‍ കഴിയാത്ത പാതയില്‍
നീ തന്ന പുല്ലാങ്കുഴലുമീസ്വപ്നവും
കൈകളില്‍ ഞാന്‍ തിരിച്ചേല്പിച്ചു പോകുമ്പോള്‍
എന്തിനീയാത്ര? - അറിയാതെ ചോദിപ്പു
പിന്നെയും ഞാനിന്നദൃശ്യനാം ദൈവമേ!

Thursday, February 28, 2008

ഈവഴി വരും കാറ്റേ!


ഈവഴി വരും കാറ്റേ!
നീയൊരു നീലാകാശ-
ത്താഴ്‌വരയിങ്കല്‍ പ്പണ്ടു
മന്ദമന്ദമായ്‌ത്താഴും
സൂര്യകാന്തി തന്‍ മുഖം
പൊക്കി നിന്‍ വിരല്‍ത്തുമ്പാ -
ലാര്‍ദ്രമാം കവിളത്തു
തൊട്ടുവോ? തൊട്ടെങ്കിലാ
മുഗ്ദ്ധമാം പൂവിന്‍ മൂക-
നൊമ്പരമാണോ നേര്‍ത്ത
സൌരഭമായിട്ടിന്നു
നിന്നില്‍ വീണലിയുന്നു?

ഈവഴി വരും കാറ്റേ!
ദേവദാരുവിന്‍ താണ
ശാഖ തന്‍ നിഴല്‍ പറ്റി-
യൊന്നു നില്‍ക്കുക ; പണ്ടു
സന്ധ്യ തന്‍ നിഴല്‍ വീണ
കടലും നോക്കിക്കൊണ്ടു
നിന്നവരല്ലോ; തുലാ-
വര്‍ഷമേഘങ്ങള്‍ വന്നു
പെയ്യുന്ന മഴയത്തു
ഞങ്ങളീ നനവാര്‍ന്ന
മണ്ണിതില്‍ കൈയും കോര്‍ത്തു
നിന്നവരല്ലോ ; പിന്നെ
പുഴ നീണ്ടൊഴുകുന്ന
തീരത്തിലൂടേ യാത്ര-
പറയാനറിയാതെ
നോക്കി നിന്നവരല്ലോ.

ഈവഴി വരും കാറ്റേ!
കാലങ്ങള്‍ കരിതേച്ച
മൂകചിത്രങ്ങള്‍ പോലെ
മേഘങ്ങളകലത്തു
നോക്കി നില്‍ക്കുന്നൂ; വീണ്ടും
ദൂര ചക്രവാളത്തില്‍
പോയ്‌മറഞ്ഞൊരു ചന്ദ്ര-
ക്കല പോല്‍ മനസ്സിലി-
ന്നോര്‍മ്മകള്‍ മരവിച്ചു
നില്‍ക്കുന്നൂ; പെട്ടെന്നിതാ
നീയൊരു സ്വപ്നം പോലെ
വന്നു നില്‍ക്കുന്നൂ മുന്നില്‍.

മിണ്ടുവാനില്ലാതൊന്നും
നോക്കി നില്‍ക്കുകയല്ലോ
ഞങ്ങളന്യരെപ്പോലെ-
യീനീണ്ട വഴിവക്കില്‍.

Tuesday, February 26, 2008

അഴിമുഖം

താഴെയീയഴിമുഖങ്ങളില്‍ക്കൊടും
കാറ്റിരമ്പിയ രാത്രിയില്‍

ആഞ്ഞുലഞ്ഞ കടലാസുതോണിയില്‍
ഏകനായിവിടെയെത്തി ഞാന്‍.

പാതിരാത്രി, നിശ്ശബ്ദമീനിഴല്‍-
പ്പാതയില്‍ വന്നു നില്പു ഞാന്‍.

തഴെയീമരുഭൂമി; മേലിരുള്‍
മൂടി നില്ക്കുന്ന വാനിടം.


ദൂരചക്രവാളങ്ങളില്‍ക്കരി-
ങ്കാറു മാത്രമാണെങ്കിലും

ഇവിടെ വീണു തളര്‍ന്നുറങ്ങുവാന്‍
അനുവദിക്കരുതെന്നെ നീ.

ഇതിലെ, യിന്നിയുമുദയ രശ്മികള്‍
തിരി കൊളുത്തുവാനെത്തിടും

ഇതിലെ, യിന്നിയുമന്തിമേഘങ്ങള്‍
നിഴല്‍ വിരിക്കുവാനെത്തിടും.


പവിഴമല്ലികള്‍ പൂത്തുനില്ക്കുമീ
ചെറിയ താഴ്വരയിങ്കലെന്‍

വഴികളില്‍ക്കണ്ട തണല്‍ മരങ്ങളേ!
പറവതെങ്ങിനെ നന്ദി ഞാന്‍?

Saturday, February 23, 2008

അജന്ത


കല്ലില്‍ വാര്‍ത്തൊരീക്കാവ്യങ്ങള്‍ നോക്കി
നില്പു ഞാനീയജന്ത തന്‍ മുന്നില്‍.

കാലചക്രങ്ങള്‍ ചെമ്മണ്ണു പാറും
പാതകളില്‍ പറന്നു പായുമ്പോള്‍

മണ്ണടിഞ്ഞ സംസ്കാരങ്ങള്‍ തേടി
മണ്ണൂമാന്തും ചരിത്രകാരന്മാര്‍

മാഞ്ഞു തീരാത്ത വര്‍ണ്ണശാബള്യം
തേഞ്ഞു പോകാത്ത ഭാവസാരള്യം

നോക്കി നിന്മുന്നില്‍കണ്ണിമയ്ക്കാതെ
കൈകള്‍ കൂപ്പുന്നറിയാതിവിടെ.


ശാന്തിമന്ത്രങ്ങള്‍ പാടുന്നു താഴെ
കാട്ടരുവിയിത്താഴ്‌വരയിങ്കല്‍.

ഭാവഗംഭീരന്‍ നോക്കി നില്ക്കുന്നു
മാമലയൊന്നു മേഘങ്ങള്‍ ചൂടി.


മണ്ണില്‍ മൂടി നൂറ്റാണ്ടുകള്‍ വീണ്ടും
വന്നുപോയി പതിനൊന്നിലേറെ.

ധ്യാനലീനമീമണ്ണിന്നടിയില്‍
താണു വാണൊരജന്താമുഖങ്ങള്‍

കണ്ടതാദ്യമായീമലയിങ്കല്‍
വന്നൊരജ്ഞാത സേനാനിയത്രേ.


മഞ്ഞുതുള്ളി തന്നാര്‍ദ്രതയോടെ
വിണ്ണിനുള്ള വിശുദ്ധതയോടെ

എത്രയോ നീണ്ട കാലഘട്ടങ്ങള്‍-
ക്കപ്പുറം ചൈത്രപൌര്‍ണ്ണമി രാവില്‍

ശാക്യരാജകുമാരനായ്, മന്നിന്‍
വേദനയൊപ്പിമാറ്റുവാനായി

വന്നു നീ സ്നേഹമാധുരി പോലെ
മഞ്ഞണിഞ്ഞ ഹിമാചലഭൂവില്‍.


എന്തു സൌമ്യതയാണീമുഖത്തില്‍
എന്തൊരാര്‍ദ്രതയീക്കണ്ണിണയില്‍ !

കല്ലിലെങ്ങിനെ നിങ്ങള്‍ പകര്‍ത്തി
കല്ലുളി കൊണ്ടുമാത്രമിബ്ഭാവം?


അര്‍ദ്ധ ചന്ദ്രാകൃതിയില്‍ വളഞ്ഞു
നില്പു മുന്നിലീയത്ഭുത ശില്പം.

കാലഘട്ടങ്ങള്‍ വാരി വിതറും
പൂഴിമണ്ണീല്‍ മറയാത്ത ശില്പം.


നിങ്ങള്‍ തന്‍ സര്‍ഗ്ഗശക്തിക്കു മുന്നില്‍
നിങ്ങള്‍ തന്‍ കലാസിദ്ധിക്കു മുന്നില്‍

അത്ഭുതാദരമീവഴിവക്കില്‍
നില്പു ഞാനീയജന്ത തന്‍ മുന്നില്‍.


Ajanta Caves

The first caves date back to the 2nd and 1st century BC and include caves 9 and 10, both of which are chaityas (prayer halls). Caves 8, 12, 13 and 15A are monas¬teries. These are the Hinayana monu¬ments. Then came another spurt of excavation with the carving out of caves 19 and 26 (both chaityas) and caves 1, 2, 16 and 17 (viharas). These are generally regarded as the Mahayana monuments.

The Mahajanaka mural in Cave 1 is the most detailed story. An important sculpture here is the large figure of the Preaching Buddha in the shrine room. This is the most magnificent cave in Ajanta, so if you want to save the best for the last then come here only after you have finished with the other 29 caves. Though Cave 4 is incomplete, like Cave 3 and Cave 5, it is still the largest vihara, supported by 28 pillars. Cave 6 is the only two-storey vihara in Ajanta. Cave 10 (2 BC), a chaitya, is said to be the first cave spotted by the British; look for the earliest surviving Buddha mural here. A famous painting, the Dying Princess, can be seen in the 5th century vihara, Cave 16.

Spend quality time in Cave 17 if the paintings and murals are your main interest. A famous image (on a pillar) is that of the sultry, dark-skinned princess putting on her make-up and admiring herself in a mirror while her attendants and a female dwarf look on. Ask the guide to shine a torch from the side so you can see her eyes and jewellery glow like pearls against the black background.

Cave 19 is the finest chaitya hall in Ajanta with elaborate sculptures. There is a lovely view of the river from this cave, which is believed to be the original entrance to the Ajanta complex. Cave 24 would have been the largest vihara if it had been completed. The incomplete Cave 26 has a reclining Parinirvana Buddha. The cave paintings are fragile, but the Japanese have promised help.

Entry fee Indians Rs 5, foreigners Rs 250 Timings 8.30 am-5.30 pm, Mondays closed Torch ticket Rs 5 Still camera Free Video Rs 25

Flash photography is strictly prohibited in the caves
By Jerry Pinto

അറിയാത്ത വഴിയില്‍

അറിയാത്ത വഴിയില്‍, വിമൂകമീരാവില്‍
തിരയുന്നു നിന്നെ ഞാന്‍ വിസ്മയത്തോടെ.

നനവാര്‍ന്നൊരീ വെള്ള മണ്ണലില്‍ ഞാന്‍ നഗ്ന-
പദമൂന്നി മന്ദം നടക്കുന്ന നേരം

മിഴിനീരു പോലെയീമഞ്ഞുനീര്‍ത്തുള്ളി
പുലരിയില്‍ പൊട്ടിത്തകരുന്ന നേരം

ഒരു രാജമല്ലി തന്‍ ചിത്രങ്ങളെഴുതും
നിഴലുകളീവഴി നീളുന്ന നേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലീവഴികളിലത്ഭുതത്തോടെ.



മഴവില്ലുകളേന്തിയ വര്‍ഷമേഘങ്ങള്‍
മഴ പെയ്യുവാന്‍ വന്നു നില്‍ക്കുന്ന നേരം

തല തല്ലിയാര്‍ത്തു ചിരിച്ചുവന്നെത്തും
തിരകളിത്തീരത്തെ പുല്‍കുന്ന നേരം

അകലത്തിലൊരു കൊച്ചു താരക മെല്ലെ
മിഴിചിമ്മിയിങ്ങോട്ടു നോക്കുന്നനേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അകലെയാവഴികളിലത്ഭുതത്തോടെ.



മലവാക പൂക്കുന്ന താഴ്വര ചിത്ര-
ശലഭങ്ങള്‍ കാണുവാനെത്തുന്ന നേരം

ദൂരേ, മുളങ്കാടു മൂളുന്നൊരീണം
ഓളങ്ങളേറ്റിങ്ങു പാടുന്ന നേരം

നീലക്കടമ്പിന്‍റെ കൊമ്പുകള്‍ താളം
തെറ്റാതെ തലയാട്ടി നി്‌ല്ക്കുന്ന നേരം

തിരയുന്നു ഞാന്‍ നിന്നെ വിസ്മയത്തോടെ
അരികിലുമകലെയുമത്ഭുതത്തോടെ.



സന്ധ്യകള്‍ സിന്ദൂരം ചാര്‍ത്തുന്ന നേരം
ചന്ദ്രിക ചന്ദനം പൂശുന്ന നേരം

തളിരുകള്‍ മഞ്ഞില്‍ക്കുളിക്കുന്ന നേരം
മലരുകള്‍ പൊട്ടിച്ചിരിക്കുന്ന നേരം

വിജന തീരങ്ങളില്‍, ചുഴലികളില്‍,
തിരയുറങ്ങുന്ന കടലുകളില്‍,

ഇരുളും നിഴലുമിടകലരും
വഴികളിലീനീലരാവുകളില്‍

അലയുന്നു ഞാനീയനന്തതയില്‍
പൊരുളറിയാത്ത നിഗൂഢതയില്‍.

Friday, February 22, 2008

നാലുമണിപ്പൂക്കള്‍

നാലുമണിപ്പൂക്കള്‍ നോക്കിനില്‍ക്കുന്നു നീ
ചാരത്തു മിണ്ടാതെ വന്നുനില്‍ക്കുന്നു ഞാന്‍.

ഏതോ ദിവാസ്വപ്ന മേഘമാര്‍ഗ്ഗങ്ങളില്‍
കൂടെ നിന്നോര്‍മ്മകള്‍ പാറിപ്പറക്കുമീ
വേളയിലെന്നെത്തിരിച്ചറിഞ്ഞീടാതെ
നീളുന്ന നീലനിഴലത്തു നിശ്ശബ്ദ-
മോഹവും നീയും പരസ്പരം നോക്കവേ

മാലിനീതീരത്തിലേതു കണ്വാശ്രമ-
വാടിയിലാണു നീ? വാടിക്കൊഴിയുമീ
നാലുമണിപ്പൂക്കള്‍ വാരിയെടുത്തവ
മാറോടു ചേര്‍ത്തന്ധകാരങ്ങളെപ്പൊഴും
കാവലിരിക്കും ഗുഹാന്തര ഭിത്തിയില്‍
കാലം കരി കൊണ്ടെഴുതിയ ചിത്രങ്ങള്‍
നോക്കിയിരിക്കുമ്പോഴിന്നെന്തേ നനയുവാന്‍
നീല മിഴികളിന്നെന്തേ നിറയുവാന്‍?

On The Seashore


The wet seashore,
The raging waves
And the lengthening shadows.

On this lonely seashore
Only the two of us.

The dusk, shy and beautiful
With its nimble fingers
Draws rainbows on your cheeks.

On this white sandy beach, I sit
Looking at your long blue eyes
 
The wind is howling;
The cold winter night comes
Clad in her dark robes.

With her long fingertips,
The sea rubs away the footprints
Still remaining on the shore.

Looking at the setting sun
You sit here beside me.
On this lonely seashore
Only the two of us.


(This poem was published in 'Endless Mysteries', an anthology published by the International Library of Poetry in Summer 2002 page 145. Audio recording by the Int'l Library of Poetry ).

Monday, February 18, 2008

സര്‍പ്പക്കാവ്‌

നില്‍ക്കുകീനിശാഗന്ധിച്ചുവട്ടിലൊരുമാത്ര
നില്‍ക്കുകീസര്‍പ്പക്കാവി, ലിഴയും വിശ്വാസങ്ങള്‍
പിന്നെയും തലപൊക്കി നോക്കുമീയാമങ്ങളില്‍.

രാവുകള്‍ മുടിയഴിച്ചാടുമീക്കാവില്‍, പണ്ടു
ചോര വാര്‍ന്നൊഴുകിയോരീനിലത്തിന്നും കരി-
നാഗങ്ങള്‍ നൂറും പാലും തേടിയെത്തുന്നൂ വീണ്ടും.

നത്തുകള്‍ മൂളും മുളങ്കാടുകള്‍, നിഴലുകള്‍
നൃത്തതാണ്ഡവാടും പാതകള്‍; ഏതോ മന്ത്ര-
ബന്ധിതമല്ലോ മൂകമീയന്തരീക്ഷം പോലും.

ഇവിടെ, പ്പൂവും പാലും നേദിച്ചു മന്ത്രം ചൊല്ലി
പുള്ളുവപ്പാട്ടും പാടി, ത്തുടി കൊട്ടി നാം വീണ്ടു-
മിതിലേ വലം വച്ചു പൂജയ്ക്കു വന്നോരല്ലോ.

മണ്‍ചരാതുകള്‍ കെട്ടു; പൂക്കുല തുള്ളിക്കുന്ന
മന്ത്രവാദികള്‍ പോയി; രാവുറങ്ങുന്നൂ പക്ഷേ
മണ്‍കുടങ്ങളില്‍ നിന്നു ഭൂതങ്ങളിറങ്ങുന്നു.

പുകയായുയരുന്നു ഭൂതങ്ങള്‍; തഴേ നിന്നു
വിറയാര്‍ന്നൊരു പാവം മുക്കുവനായിട്ടിന്നും
കഴിയാനല്ലോ വിധി മര്‍ത്ത്യനിക്കടല്‍ക്കരെ.

അന്ധരായ്‌ തമ്മില്‍ത്തല്ലിപ്പിന്നെയും തല കീറി
നമ്മളോ മനുഷ്യനെയുദ്ധരിക്കുവാനായി-
പ്പിറകോട്ടാണോ തീര്‍ത്ഥയാത്രകള്‍ നയിക്കുന്നു?

ഇവിടെക്കുഴിവെട്ടി മൂടിയ വിശ്വാസത്തിന്‍
മുകളില്‍പ്പണ്ടേ നട്ടു നാം വളര്‍ത്തിയ കൊച്ചു
രജനീഗന്ധിക്കാരു തെളിനീര്‍ പകര്‍ന്നിടും?

അകലെത്തെങ്ങോ പോയി മറയും വെളിച്ചവും,
ഇതിലേ നീളും കരിനിഴലും തമ്മില്‍ത്തമ്മി-
ലറിയാതിന്നും നോക്കി മൂകരായ്‌പ്പിരിയുന്നു.

Thursday, February 14, 2008

ഇനി ഞാനുറങ്ങട്ടെ - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


കല്‍വിളക്കുകള്‍ കെട്ടൂ
കോവിലില്‍; ക്കരിനീല
വിഗ്രഹം മിഴിയട -
ച്ചുറങ്ങീ ; തഴുതിട്ട

ഗോപുര നടവാതില്‍
മന്ദമായ്‌ത്തുറന്നിരുള്‍ -
ക്കാവുകള്‍ കടന്നു ഞാ -
നീവഴി നടക്കുന്നു.

പായലായ്‌ മയങ്ങുന്നു
കല്പടവിങ്കല്‍ വീണു
കാലങ്ങ; ളതിന്‍ താഴെ
നീണ്ടു നീണ്ടൊഴുകുന്നു

നദി പിന്നെയും; മണല്‍ -
പ്പരപ്പില്‍ക്കൂടേ മാഞ്ഞ
പദമുദ്രകള്‍ തേടി
ഞാനലയുന്നൂ വീണ്ടും.

വെളിച്ചം കടക്കാത്ത
മനസ്സിന്‍ ശീകോവില്‍ വി -
ട്ടിവിടെ, ത്തണുപ്പാര്‍ന്ന
രാവിലേകനായ്‌ വന്നു

നില്ക്കുന്നൂ, നിരാലംബ
മൂഢവിശ്വാസങ്ങള്‍ വീ -
ണടിയും വിമൂകമാ -
മീശ്ശവപ്പറമ്പില്‍ ഞാന്‍.

എന്മിഴി, വിരല്‍ത്തുമ്പാല്‍
തഴുകും പ്രകാശമേ!
നിന്മടിയിങ്കല്‍ ത്തളര്‍ -
ന്നിനി ഞാനുറങ്ങട്ടെ!

Tuesday, February 12, 2008

The Distant Shores


Not knowing where
These crossroads lead
As I reach this wayside inn-
A lonely traveller
Not knowing who
Sent you this midnight
With a dimly-lit candle
Yet seeing his kindness
In this infinite emptiness

Not knowing how
To express my gratitude
Moments merging
Into lengthy silence

Here, in a rented room
This sleepless night
Staring at the walls where
Shadows play charades
I realise:
The distant shores lie
How far away!

Published in The Star-Laden Sky,
an anthology of poetry published by
The International Library of Poetry (ILP), page 146
(Kent, USA) 1997

Audio recording done by ILP.

Sunday, February 10, 2008

Saturday, February 9, 2008

നീലക്കടല്‍- ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌


എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണുമീയേകാന്തമാം കടല്‍ -
ത്തീരത്തു വന്നടിക്കുന്നു.

എന്‍റെ മനസ്സൊരു നീലക്കടലു പോല്‍
പൊങ്ങിയും താണും വിമൂകമീരാത്രിയില്‍
നിദ്രാവിഹീനം കിടക്കുന്നു പിന്നെയും.

തീരാത്ത ദുഃഖങ്ങള്‍ തന്‍ നനവാര്‍ന്നതാം
വെണ്മണല്‍ത്തീരത്തു
ചിന്നിച്ചിതറുമീക്കണ്ണുനീര്‍ത്തുള്ളികള്‍
എന്‍റെ മനസ്സിന്നഗാധതലങ്ങളില്‍
നിന്നു ഞാന്‍ മുങ്ങിയെടുത്തതാം മുത്തുകള്‍.

രൂക്ഷമീയൌഷധ ഗന്ധങ്ങള്‍ തിങ്ങുമീ
ആശുപത്രിക്കിടക്കയ്ക്കു തന്‍ മുന്നിലായ്‌
കൈവിട്ടുപോയ മുടിയനാം പുത്രനായ്‌
നിന്നടുത്തിന്നിതാ വന്നു നില്ക്കുന്നു ഞാന്‍.
തീവ്രമീവേദന കാര്‍ന്നു തിന്നുമ്പൊഴും
നീയെന്നെ നോക്കിച്ചിരിക്കാന്‍ ശ്രമിച്ചുവോ?
നീയെന്‍ വിരലുകള്‍ കൂട്ടിപ്പിടിച്ചുവോ?

എങ്ങിനെ?
തീരാത്ത നിന്‍ നൊമ്പരങ്ങളെ
എങ്ങിനെയൊപ്പിയെടുക്കുവതെങ്ങിനെ
എന്നറിയാതെ ഞാനമ്മേ! നിശ്ശബ്ദനായ്‌
നിന്മുന്നിലിങ്ങനെ നോക്കിനില്ക്കുന്നിതാ.

ഞാനിറങ്ങട്ടേ!
വിദൂരമാമെന്‍കൊച്ചു നീലത്തുരുത്തിലേ -
യ്ക്കൊന്നും പറയാതെ ഞാന്‍ മടങ്ങട്ടെ.

വാടിവിളറുമീസന്ധ്യയും മുന്നിലായ്‌
നീളും നിഴലും വെളിച്ചവും മൂകരായ്‌
നോക്കി നില്ക്കുന്നു;
മടങ്ങട്ടെ ഞാനിനി
ഒന്നും പറയാനറിയാതെയീവഴി
ഒന്നും പറയാന്‍ കഴിയാതെയീവഴി.

Friday, February 8, 2008

Hues and Shadows



Silent in the lone woods
We sit - the two of us

Blending into a rainbow
Like a hue, a shadow.

Far away the lights of the inn
We went by, fade and disappear.

Like a lotus petal withered,
You fall onto my breast.

My fingers turn into a balm
Cool on your hot temples.

My tears like pearls on your cheeks
Losing their pallor.

Your eyes reveal an ache
That's within my heart.

The sweet joy that fills your heart
Overflows into my heart.

Silent in the woods we sit
The two of us

Blending into a rainbow
Like a hue, a shadow.

 Translated from Malayalam by Thara Ravindran
This poem received the Editors' Choice Award and was selected for publication in JEWELS OF THE IMAGINATION - an anthology by the International Library of Poetry, USA (1997), page 117.
Audio recording by Int'l Library of Poetry.

Wednesday, February 6, 2008

നൂപുര ധ്വനി 2 - ആലാപനം

ആലാപനം : സ്റ്റാന്‍ലി അഗസ്റ്റിന്‍


സിംഗപ്പൂര്‍ കൈരളീ‍കലാനിലയത്തിന്‍റെ ഒരു
നാടകത്തിനു വേണ്ടി എഴുതിയ ഗാനങ്ങള്‍.

ആരാണു പിന്നെയും?

ആരാണു പിന്നെയുമീനിലാവില്‍
പാടാന്‍ പറയുന്നു പാതിരാവില്‍?

ഒരു രക്ത കുങ്കുമപ്പൊട്ടു പോലെ
അകലെ നീ മാഞ്ഞുപോയ്‌ സന്ധ്യ പോലെ
വിജന വനാന്തരവീഥിയില്‍ പിന്‍ -
തുടരുകയാണു ഞാന്‍ നിഴലു പോലെ.

ഒരുവര്‍ഷമേഘമായ്‌ ഞാനലഞ്ഞു
ഒരു മഴവില്ലായി നീ മറഞ്ഞു'
ഒരു ദുഃഖഗാനത്തിന്‍ താളമായി
ലയമായി നീയെന്നില്‍ വീണുറങ്ങി.

ഇനിയെന്‍ നിശാഗന്ധി പൂക്കുകില്ലേ?
ഇനിയെന്‍റെ രാപ്പാടി പാടുകില്ലേ?
നീളുമീനിശ്ശബ്ദ മേഖലയില്‍
നീയുമീഞാനുമലിഞ്ഞുചേര്‍ന്നു.

ഒരു മോഹഭംഗമായ്‌

ഒരു മോഹഭംഗമായ്‌
അലയുന്നു നീ ചിത്ര -
ശലഭമായിന്നുമെന്‍
താഴ്വരയില്‍.

ചിറകറ്റു വീഴുവാന്‍
എന്തിനെന്‍ ദുഃഖങ്ങള്‍
പുകയും ശ്രീകോവില്‍ നീ
തേടി വന്നു?

പിരിയുവാനെങ്കില്‍ നാം
ഈ മനോഹാരിയാം
തീരത്തിലെന്തിനു
കണ്ടുമുട്ടി?

വിജനമീ വീഥിയില്‍
തിരയുന്നു നിന്നെ ഞാന്‍
വിഫലമാണെങ്കിലും
അന്നുമിന്നും.

പറയാന്‍ മറന്നുപോയ്‌
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ ഞാന്‍ സ്നേഹിപ്പു
നിന്നെ മാത്രം.
http://mkbhasi.googlepages.com/NoopuraDhwani2.mp3

Tuesday, February 5, 2008

നീലക്കടമ്പുകള്‍ പൂത്തു - ആലാപനം


രാധാമാധവം -
രവിവര്‍മ്മച്ചിത്രം


ആലാപനം:വിന്‍സെന്‍റ്ഗോമസ്‌

നീലക്കടമ്പുകള്‍ പൂത്തു; കാളിന്ദി തന്‍
തീരത്തു വന്നു ഞാന്‍ നിന്നു

ചന്ദനച്ചാറണിഞ്ഞീവഴിയെത്തുന്ന
ചന്ദ്രികാചര്‍ച്ചിത രാവില്‍.

ഈ മണ്‍തരികളില്‍ മായാത്ത കാലടി -
പ്പാടുകള്‍ നോക്കി ഞാന്‍ നിന്നു.

ഈയന്തരീക്ഷത്തിലിന്നുമൊഴുകുന്ന
വേണുഗാനം കേട്ടുനിന്നു.


നീലക്കടമ്പുകള്‍ പൂത്തു കാളിന്ദി തന്‍
തീരത്തു ; നോക്കി ഞാന്‍ നിന്നു..

മാറാല മൂടിയ യാദവഗേഹങ്ങള്‍
മൂകരായ്‌ ദൂരത്തു നിന്നു.

നീലക്കാര്‍വര്‍ണ്ണന്‍ നടന്ന മനോഹര -
തീരം വിജനമീനേരം.

രാധ തന്നേകാന്ത ഗദ്‌ഗദം പോലെയീ
ക്കാളിന്ദി നീണ്ടൊഴുകുന്നു.


നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി ത -
ന്നോളങ്ങള്‍ നോക്കി ഞാന്‍ നിന്നു.

ഈ വിഷമേഖല നീളേത്തളരുന്നു
താരും തളിരുമീക്കാവില്‍.

ഉദ്ധതമാം തല മേല്‍ നിന്‍റെ പാദങ്ങള്‍
നൃത്തം ചവിട്ടാത്തതെന്തേ?

കാല്‍ച്ചിലമ്പൊച്ചകള്‍ കേള്‍ക്കുവാനെത്രനാള്‍
കാതോര്‍ത്തു നില്ക്കുമിത്തീരം?


നീലക്കടമ്പുകള്‍ പൂത്തു ; കാളിന്ദി തന്‍
കാളിമ നോക്കി ഞാന്‍ നിന്നു.

പത്തി വിടര്‍ത്തി നിന്നാടുന്നു മുന്നിലാ -
യിപ്പൊഴും കാളിയ സര്‍പ്പം.

നീലമുടിച്ചുരുള്‍ത്തുമ്പു കണ്ടില്ല ഞാന്‍
നീലമയില്‍പ്പീലി പോലും.

ഈ നല്ല വെണ്‍മണല്‍ത്തട്ടില്‍ മയങ്ങിയോ
നാടിന്‍റെ സുന്ദര സ്വപ്നം?


നീലക്കടമ്പുകള്‍ പൂത്തൊരീക്കാളിന്ദി
തീരങ്ങള്‍ വിട്ടു ഞാന്‍ പോന്നു.

പട്ടണവീഥിയില്‍ക്കൊട്ടുമാര്‍പ്പും; നിന്‍റെ
ഭക്തി സങ്കീര്‍ത്തനം പാടി

ഉച്ചിക്കുടുമയും പൂണൂലുമായ്‌ പുതു -
ഭക്തരുറഞ്ഞു തുള്ളുന്നു.

പാതവക്കത്തതു കാണുവാന്‍ കൂടുന്ന
നാട്ടുകാര്‍ കൈയടിക്കുന്നു.


നീലക്കടമ്പുകള്‍ പൂത്തു ; ഞാനീവഴി -
ത്താര തന്നോരത്തുകൂടെ

കാളിന്ദിതീരത്തു കാണാത്ത കണ്ണനെ
തേടിയലയുന്നു വീണ്ടും.

കര്‍പ്പൂരദീപങ്ങള്‍ മുന്നില്‍, ഹരേകൃഷ്ണ
ഭക്തിപ്രവാഹത്തിന്‍ മുന്നില്‍

അന്യനെപ്പോലെ ഞാന്‍, കൂട്ടത്തിലേകനായ്‌
ഖിന്നനായ്‌ നോക്കി നില്‍ക്കുന്നു.

വേറൊരാലാപനം

ആരുടെ ശബ്ദം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌





പൂവുകള്‍ വിരിയാത്തൊ -
രീവഴിവക്കില്‍, മുറി -
പ്പാടുകളുറങ്ങാത്തൊ -
രോര്‍മ്മയുമായീരാവില്‍

അറിയുന്നല്ലോ നഷ്ട -
മോഹങ്ങളായെന്നുള്ളില്‍
അറിയാതെന്നും നിങ്ങ -
ളുറങ്ങിക്കിടക്കുന്നു.

നീണ്ടൊരീനടപ്പാത
നീളവേ ദുഃഖത്തിന്‍റെ
തേങ്ങലു, മമര്‍ഷത്തിന്‍
വിങ്ങലുമല്ലോ കേള്‍പ്പു.

രക്തത്തിന്‍ പശ വച്ചു
തേച്ചൊരീപ്പുറങ്ങളില്‍
കണ്ണുകളുറയ്ക്കുന്നി -
ല്ലവ ഞാന്‍ മറിക്കട്ടെ.

പിന്നെയുമവസാന -
പ്പുറം ചട്ടമേലൊരു
ചിത്രമുണ്ടതു കൂടി
നോക്കി നാം മടങ്ങുക.

പൂര്‍വബംഗാളില്‍, രക്ത -
ക്കറ വീണതാം' നവ -
ഖാലി ' യിലൊരു മര -
പ്പാലത്തില്‍ നില്‍ക്കും രൂപം

അര്‍ദ്ധ നഗ്നനാമൊരു
വൃദ്ധന്‍റെ രൂപം കണ്ടു
ഞെട്ടുക മന്സ്സിന്‍റെ
സൂക്ഷിപ്പുകാരേ! നിങ്ങള്‍.

കീഴടുക്കുക മേഘ -
മാര്‍ഗ്ഗങ്ങള്‍ പോലും; പക്ഷേ -
യാരുടെ വിരല്‍ത്തുമ്പു
നീളുമീക്കണ്ണീരൊപ്പാന്‍?

ആരുടെ ശബ്ദം പൊങ്ങു -
മീയനീതികള്‍ക്കു നേര്‍ -
ക്കാരുടെ ശബ്ദം ?- നിങ്ങള്‍
മൂകരോ, ബധിരരോ?

Monday, February 4, 2008

നൂപുരധ്വനി 1 - ആലാപനം

ആലാപനം : പ്രഭാ നായര്‍


സിംഗപ്പൂര്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ പ്രഭാ നായര്‍
അവതരിപ്പിച്ച നൃത്തശില്പത്തിനു വേണ്ടി
എഴുതിയ ഗാനങ്ങള്‍

ഫ്ലോറന്‍സ്‌ നൈറ്റിങ്ഗെയില്‍

ഒരു കൊച്ചു കൈത്തിരി വെട്ടവുമായ്‌
ഇരുളാര്‍ന്നൊരീനടപ്പാതകളില്‍

ഒരു കൊച്ചുമാലാഖ പോലെ വന്നു
മുറിവില്‍ നീ ചന്ദനം പൂശി നിന്നു.

പലകാല ഘട്ടങ്ങള്‍ കടന്നുപോയി
പല യുദ്ധഭൂമികള്‍ വിജനമായി

എങ്കിലും കേള്‍ക്കുന്നു ഞങ്ങളിന്നും
കനിവാര്‍ന്ന നിന്‍ സ്വരം രാത്രികളില്‍.


ഝാന്‍സി റാണി

പടനിലങ്ങളില്‍ നിന്‍റെ ധീരത
പട നയിച്ചൊരാനാള്‍കളില്‍

ഇരുകരങ്ങളില്‍ വാളുമേന്തി നീ
പൊരുതി നിന്നതാണീവഴി.

ഇവിടെ വീണ നിന്‍ ചുടുനിണത്തിനാല്‍
നനവിയന്നൊരീക്കൊടിയുമായ്‌

അകലെ നിന്നു നിന്‍ ധീരസാഹസ-
കഥകള്‍ പാടുകയാണു നാം.


മദര്‍ തെരേസ

സ്നേഹദൂതികേ! നിന്‍റെ നീണ്ടകൈവിരല്‍ത്തുമ്പാല്‍
മൂകദുഃഖത്തേയൊപ്പി മാറ്റുവാന്‍ വന്നല്ലോ നീ.

എങ്ങിനെ പറയുവാന്‍ നന്ദിവാക്ക-റിയാതെ
മൂകത മുഖം താഴ്ത്തി വിങ്ങിനില്ക്കുന്നൂ മുന്നില്‍.

ഇവിടെച്ചളികെട്ടി നാറുന്നൂ മനുഷ്യത്വം
മരണം കഴുകന്‍റെ കണ്ണുമായിരിക്കുന്നു.

സ്നേഹദൂതികേ! നിന്‍റെ സന്നിധാനത്താല്‍ ധന്യ-
മായി മാറുന്നൂ കണ്ണീരിറ്റുവീഴുമീമണ്ണും.


ഭരത വാക്യം

എരിയുന്നൊരേകന്തദുഃഖത്തിന്‍ ചിതയിലെ
ചന്ദന മുട്ടികളല്ല - ഞങ്ങള്‍
ചന്ദന മുട്ടികളല്ല.

താഴ്വരക്കാട്ടിലെ, ക്കാവിലെ ദേവന്‍റെ
അര്‍ച്ചനാപുഷ്പങ്ങളല്ലാ - ഞങ്ങള്‍
അര്‍ച്ചനാപുഷ്പങ്ങളല്ല.

അലയാഴിത്തിരകള്‍ തന്‍ നൂപുരമണിയുന്ന
ഹരിതമീ മരതകദ്വീപില്‍

പുതിയോരിതിഹാസ കഥകളാല്‍ നാടിന്‍റെ
കവിളത്തു കുങ്കുമം പൂശും - ഞങ്ങള്‍
വിധി തന്ന വഴികള്‍ തിരുത്തും.

മഞ്ജു മധുരമാം സ്വപ്നം - ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌




ഏലങ്ങള്‍ പൂക്കുന്ന കാട്ടില്‍ - നിന്നും
നീണ്ട നെല്പാടത്തിലൂടെ
താമരച്ചോലയിലൂടെ - നിന
ക്കായി ഞാന്‍ കൊണ്ടു വരുന്നു
മഞ്ഞുമണികള്‍ തിളങ്ങും- കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

ഓമനേ! നിന്മിഴി പൂട്ടൂ - കാട്ടു
വേപ്പുമരത്തിനു ചുറ്റും
മിന്നാമിനുങ്ങുകള്‍ പാറു - ന്നഗ്നി
നൃത്തം തുടങ്ങിക്കഴിഞ്ഞു.
ചെമ്പനീര്‍ക്കാവിന്‍റെ മാറില്‍ - നിന്നും
കട്ടു ഞാനീക്കൊച്ചു സ്വപ്നം.
കുഞ്ഞേ! നിനക്കിന്നു നല്‍കാ - നായി
മഞ്ജു മധുരമീ സ്വപ്നം.

കണ്‍മണീ! നീയുറങ്ങീടൂ - നേര്‍ത്ത
സ്വര്‍ണ്ണ നിലാവിലീ രാവില്‍
മിന്നുന്നു താരകള്‍ ചുറ്റും- മന്ദം
ഒന്നു തലോടി ഞാന്‍ നിന്നില്‍
മെല്ലെയമര്‍ത്തുകയല്ലോ - കൊച്ചു
മഞ്ജു മധുരമീ സ്വപ്നം.

(The original English version by Sarojini Naidu )

Sunday, February 3, 2008

കുരുക്ഷേത്രം -ആലാപനം

ആലാപനം : വിന്‍സെന്‍റ്ഗോമസ്‌



എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
ഇന്നും ധനുസ്സുമായ്‌ നില്‍ക്കുന്നൊരര്‍ജ്ജുന!

രക്തം പുരണ്ടു കുതിര്‍ന്ന ചെമ്മണ്ണിതില്‍
വെള്ളക്കുതിരകള്‍ പൂട്ടിയ തേരില്‍ നീ

പിന്നെയും നീണ്ട യുഗങ്ങള്‍ പിന്നിട്ടിന്നു
വന്നു നില്‍ക്കുമ്പോള്‍ കരള്‍ പതറുന്നുവോ?


ഗാണ്ഡീവ ചാപം തൊടുത്തു നിവര്‍ന്നു നീ
കൌരവ സേനാ നിരകള്‍ തകര്‍ക്കവേ

ദ്രോണന്‍റെ കണ്ണു നിറയുന്നിതാ ശിഷ്യ
വാത്സല്യമല്ലോ നനയ്ക്കുന്നിതാക്കവിള്‍.

പത്മവ്യൂഹത്തില്‍ പൊരുതി മരിച്ചതാം
നിന്നഭിമന്യു കുമാരനെയോര്‍ക്കവേ

കണ്ണിലിരുള്‍ മൂടി; പിന്നെ പ്രതികാര-
വഹ്നിയില്‍ രോഷം ജ്വലിച്ചുയര്‍ന്നീടവേ

ഉഗ്ര പ്രതിജ്ഞയുമായി ജ്ജയദ്രഥ-
രക്തത്തില്‍ മുങ്ങി നിന്നമ്പുകള്‍ പായവേ

സത്യകി വീണൊരീ മണ്ണില്‍, യുധിഷ്ഠിരന്‍
സത്യം മറൊന്നൊരീ സംഗര ഭൂമിയില്‍

വീണു കിടന്നു പോല്‍ ശോണിതവും പുര-
ണ്ടീനല്ല മണ്ണില്‍ കബന്ധങ്ങള്‍ ചുറ്റിലും.

ഞെട്ടി വിറച്ചു പോയ്‌ ദുര്യോധനന്‍ തന്‍റെ
ഗര്‍വും പ്രതാപവുമീയുദ്ധഭൂമിയില്‍.


എന്‍മനസ്സിന്‍റെ കുരുക്ഷേത്രഭൂമിയില്‍
വില്ലും കുലച്ചു നീ നില്‍ക്കൂ ധനഞ്ജയ!

എത്രയോ നാളായി ഞാനാദരിച്ചതാ-
മന്ധ വിശ്വാസങ്ങളീയുദ്ധഭൂമിയില്‍

പൊട്ടിത്തകര്‍ന്നു കിടക്കട്ടെ നിന്‍ ശര-
ശയ്യയില്‍ ഭീഷ്മ പിതാമഹന്‍ മാതിരി .



Get this widget | Track details | eSnips Social DNA

Saturday, February 2, 2008

വെറും ചന്ദ്രന്‍ - ആലാപനം


ആലാപനം: വിന്‍സെന്‍റ്‌ ഗോമസ്‌


ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
അരിവച്ചു മണ്ണില്‍ക്കളിച്ച കാലം
അരിവാളായല്ലോ നീ ചന്ദ്രലേഖേ!
അകലെയാ വാനിന്‍ ചരിവില്‍ വന്നു.
ഒരു കുഞ്ഞിത്തൊട്ടിലായ്‌ നിന്നെയാട്ടാന്‍
കരവുമായന്നു ഞാന്‍ കാത്തിരുന്നു.

തിങ്കള്‍ക്കലയൊരു നല്ല പൂവന്‍
പഴമായി മാനത്തു നിന്നിരുന്നു.
പിന്നെയോ നീ സ്വര്‍ണ്ണത്തളികയായി
മിഴികള്‍ക്കു കര്‍പ്പൂരമായിരുന്നു.

ഒരു കൊച്ചുകുഞ്ഞായിരുന്ന കാലം
ഒരു നാളും കണ്ടില്ല ചന്ദ്രനെ ഞാന്‍.
മിഴികളിലാശിച്ച രൂപമല്ലോ
കണികാണ്മു ശൈശവകാലമേ, നീ.

മുകളിലനന്തതേ, നിന്നെ നോക്കി-
ത്തിരയുറങ്ങുന്ന കടലുപോലെ
ഇവിടെ നിലാവിങ്കല്‍ മുങ്ങിനില്‍ക്കും
രജനിയിലിന്നു ഞാന്‍ വന്നു നില്‍ക്കേ
ഒരു വെറും ചന്ദ്രനായ്‌ക്കാണ്മു നിന്നെ
വിളറി വെളുത്തു കഴിഞ്ഞ ചന്ദ്രന്‍.

വോങ് മേ യുടെ Only the Moon എന്ന ഇംഗ്ലിഷ് കവിതയുടെ മൊഴിമാറ്റം.

Tuesday, January 29, 2008

അഹല്യ- ആലാപനം










Powered by Podbean.com


സിംഗപ്പൂര്‍ കൈരളി കലാനിലയം ഒരു നൃത്തശില്പമായി അഹല്യ അവതരിപ്പിച്ചു.
നൃത്തവും നൃത്തസംവിധാനവും: പ്രഭാനായര്‍
ആലാപനം: ശ്രീധരന്‍ നായര്‍

തളര്‍ന്ന താമരയിതളുകള്‍ പോലെ
തകര്‍ന്ന സ്വപ്നത്തോടെ
വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍
പടര്‍ന്ന നിഴലുകളോടെ
ഗൌതമമുനിയുടെ മുന്നില്‍ വാടിയ
കൈതപ്പൂവിതള്‍ പോലെ
അഹല്യ നിന്നൂ പിടയും കരളില്‍
പാപച്ചുമടുകളോടെ.

സുരലോകത്തില്‍ സുന്ദരിമാരുടെ
മടിയിലുറങ്ങിയ ദേവന്‍
പൂവന്‍ കോഴി ചമഞ്ഞീയാശ്രമ-
വാടിയിലെങ്ങോ കൂവി.
കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി-
ക്കുളിച്ചു കയറാനായി
മുനിപോയതു കണ്ടപ്പോള്‍ വന്നൂ
തനിയേ നീയെന്‍ ചാരെ.

നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍
മന്മഥ! ഞാനും നീയും
മായിക വൃന്ദാവനസീമകളില്‍
രധാമാധവമാടി.

തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി-
ക്കഴിഞ്ഞു നീ പോകുമ്പോള്‍
വരുന്നു മുന്നില്‍ക്കുലപതിയെല്ലാ-
മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു.

മുനികോപത്താല്‍ വന്നു കിടപ്പൂ
ശിലയായ്‌ ഞാനീക്കാട്ടില്‍.
കണ്ടാലറിയാതെന്നെ മറന്നൂ
പ്രഭാതസന്ധ്യകള്‍ പോലും.

പ്രപഞ്ചസത്യാന്വേഷികള്‍ താപസ-
രലഞ്ഞ താഴ്വരയിങ്കല്‍
ഒരിറ്റുദാഹജലത്തിനുവേണ്ടി
കൊതിച്ചതെന്‍ പിഴയായി.

മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍
കരളിന്‍ ചെപ്പിലെ ദുഃഖം.
എവിടെപ്പോയ്‌ നീയെന്നത്മാവില്‍
തിരികള്‍ കൊളുത്തിയ ദേവ!

ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ-
ന്നൊടുവില്‍ ത്തന്നൂ മോക്ഷം:
ദശരഥരാജകുമാരന്‍ രാമന്‍
നിനക്കു നല്കും ജീവന്‍.
വശ്വാമിത്രനുമൊത്തീവഴിയവ-
നെത്തുമയോദ്ധ്യയില്‍ നിന്നും.

യുഗങ്ങളായ്‌ ഞാനീവനഭൂമിയില്‍
ഹൃദയമിടിപ്പുമൊതുക്കി
അകലത്തെങ്ങോ പതിയും നിന്‍ പദ-
പതനം കാത്തു കിടക്കേ
കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍
നീന്തി വരുന്നൂ വീണ്ടും:

മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ
വനത്തില്‍ വാഴും കാലം
ചിലങ്ക കെട്ടിയ മേനക വന്നു
തപസ്സിളക്കാനായി.

അടഞ്ഞ മിഴികള്‍ തുറന്നു; താപസ-
കരവലയത്തിലൊതുങ്ങി
മണ്ണും വിണ്ണും മറന്നു മേനക
തളര്‍ന്നു മടിയില്‍ വീണു.

വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി-
ലലിഞ്ഞു കുങ്കുമഗോപി.
അവളുടെ മാറില്‍ തംബുരു മീട്ടി
മഹര്‍ഷിയിങ്ങനെ പാടി:
തപസ്സെനിക്കിനി നാളേ; നമ്മള്‍
പകുത്തെടുക്കുക സ്വര്‍ഗ്ഗം.

ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി-
ക്കരിഞ്ഞടങ്ങിയ കാലം.
നരച്ച മാറില്‍ വിരലുകളോടി-
ച്ചൊരു ചെറു പുഞ്ചിരിയോടെ
പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു
കനിഞ്ഞനുഗ്രഹമേകൂ.

തീയായ്‌ മാറീ കണ്ണൂകള്‍; മാമുനി
കോപം കൊണ്ടു വിറച്ചു.
പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ
തപസ്സിളക്കിയ പെണ്ണേ!
കടന്നു പോകൂ വെണ്ണീറായി-
ക്കരിഞ്ഞു വീഴേണ്ടെങ്കില്‍.

ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി
മഹര്‍ഷി നില്പ്പതു കാണ്‍കേ
കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍
തനിയേ വിട്ടവള്‍ പോയി.

തപസ്സു വീണ്ടും തുടരാനായി
ചമതക്കെട്ടുകള്‍ തേടി
വിശ്വാമിത്രന്‍ പോയി; മാലിനി
പിന്നെയുമൊഴുകിപ്പോയി.

ശകുന്തവൃന്ദം തേനും പഴവും
നിനക്കു തന്നു വളര്‍ത്തി.
അച്ഛനുമമ്മയുമില്ലാതേ മുനി-
കന്യകയായ്‌ നീ വാണു.
കണ്വനു നീ പ്രിയ മാനസപുത്രി
കണ്‍മണിയായി വളര്‍ന്നു.

കാനന വള്ളിക്കുടിലില്‍, വല്ക്കല-
മൂരിയ മാറിന്‍ ചൂടില്‍
തുളുമ്പുമാ യുവസൌന്ദര്യത്തില്‍
അലിഞ്ഞു പാടീ ദുഷ്യന്തന്‍:
വലിച്ചു ദൂരേയ്ക്കെറിയാം ഞാനെന്‍
മണിക്കിരീടം പോലും.
എനിക്കു വേണ്ടിത്തരുമോ നീയീ
മധുരം മുന്തിരിയധരം?

അവളെപ്പോലും ദര്‍വസാവെ-
ന്നൊരു മുനി വന്നു ശപിച്ചു.
ഇവര്‍ക്കു ശാപം കളിയാണത്രേ
ജപിച്ചു നല്‍കും മോക്ഷം!

പിരിഞ്ഞു പോകാനറിയാതവിടെ
നിറഞ്ഞ കണ്ണുകളോടെ
തളര്‍ന്നു നീ വനജ്യോത്സ്നയെ നോക്കി
തിരിഞ്ഞു നിന്നൂ വീണ്ടും.

അരികേ വന്നൂ ദീര്‍ഘാപാംഗന്‍
ഉല്‍ക്കണ്ഠാകുലനായി
എവിടേയ്‌ക്കാണെന്നറിയാതങ്ങിനെ
മുട്ടിയുരുമ്മിക്കൊണ്ടേ.

ഓര്‍മ്മകള്‍ നീറിപ്പടരേ, നിന്‍പ്രിയ-
തോഴികള്‍ വിങ്ങിപ്പോകെ
കണ്വന്‍ നന്മകള്‍ നേര്‍ന്നു നിനക്കായ്‌
ഗദ്ഗദ കണ്ഠത്തോടെ.

കൊട്ടാരത്തിന്‍ ഗോപുര വാതില്‍
കൊട്ടിയടച്ചതു നേരം
കണ്ണീരൊപ്പാന്‍, മകളെക്കാണാന്‍
വന്നതു മേനക മാത്രം.

ശകുന്തളേ! ഞാനറിയും നിന്നെ
നമുക്കു ദുഃഖം തുല്യം
മഹര്‍ഷിമാരുടെ ശാപം മൂലം
നമുക്കു ദുഃഖം സത്യം
ജന്മാന്തരപാപത്താലാണോ
നമുക്കു ദുഃഖം നിത്യം?

ഇവിടെക്കാണും പനിനീരലരുകള്‍
വിടര്‍ന്നു വാടിപ്പോയി.
മധുരം നുള്ളിത്തന്നൊരു സ്വപ്ന-
സ്മരണകള്‍ മാഞ്ഞേ പോയി.

എങ്കിലുമിന്നും രാജകുമാരാ!
നിന്നാഗമനം നോക്കി
മനസ്സിനുള്ളില്‍, പൂജാമുറിയില്‍
കൊളുത്തി ഞാനീ ദീപം.

നിന്‍ പദതാരുകള്‍ പതിയുമ്പോളീ-
ത്തണുത്ത ശിലയില്‍ നിന്നും
അഹല്യ വീണ്ടുമുയര്‍ത്തെഴുനേല്ക്കും
പുതിയൊരു ജന്മം നേടും.

കവിളില്‍ ശോണിമ കാണും, എന്‍കട-
മിഴിയില്‍ സ്വപ്നം കാണും.
മുനിയാരൂപം കണ്ടുനുണഞ്ഞൊളി-
കണ്ണുകളാലേ പാടും:
നിനക്കു മംഗളമോതുന്നൂ ഞാന്‍
നമുക്കു വീണ്ടും കാണാം.

കണ്ടിട്ടുണ്ടേ ഞനീക്കാവി-
പ്പുതപ്പുകാരെപ്പണ്ടേ.
കേട്ടിട്ടുണ്ടേ പുരികക്കൊടി തന്‍
ഞാണൊലി കാട്ടില്‍ പ്പണ്ടേ.

മനുഷ്യഗന്ധക്കൊതി തീരാതെ
വിശന്ന കണ്ണുകളോടെ
നരച്ച താടി തലോടിക്കൊണ്ടാ-
മുനി നില്‍ക്കുന്നതു കാണ്‍കേ
അറിയാതിങ്ങ്നെ ഞാന്‍ ചോദിക്കും:
മകള്‍ക്കു സുഖമാണല്ലോ?

ഇവര്‍ക്കു ചൂടും കുളിരും പകരാന്‍
എനിക്കു നല്‍കും ജന്മം
തിരിച്ചെടുക്കൂ; ശിലയായെന്‍ സുഖ-
സുഷുപ്തിയില്‍ ഞാന്‍ കഴിയാം.


ഈ കവിതയുടെ ഒരു സംക്ഷിപ്ത രൂപത്തിന്‌ കവിസമാജത്തിന്‍റെ (കേരളം) അവാര്‍ഡ് ലഭിച്ചു. 1995


powered by ODEO

Sunday, January 27, 2008

ഇതിലേ നടന്നവര്‍

ഇതിലേ നടന്നവര്‍,
ഈമണല്‍ത്തരികളില്‍
മായാത്ത പദമുദ്ര
വീഴ്ത്തിയീ വഴികളി -
ലൂടേ നടന്നവര്‍,

തപ്തമീ മണ്ണിന്‍റെ
പൊള്ളുന്ന ദുഃഖങ്ങള്‍
സ്വന്തമാത്മാവിലേയ്‌ -
ക്കൊപ്പിയെടുത്തവര്‍,

തിരയുള്ള, ചുഴിയുള്ള
കടലിന്‍റെ നടുവിലൂ -
ടൊരു നീലരാത്രിയില്‍
എതിരേ തുഴഞ്ഞവര്‍,

അലിവിന്‍റെ നനവുള്ള
വിരല്‍ മുദ്ര ചാര്‍ത്തിയീ
വഴികളിലിന്നലെ -
യെങ്ങോ മറഞ്ഞവര്‍,

ഒരു നാദധാരയില്‍
സ്വരരാഗ ഗംഗയില്‍
ഒരു നേര്‍ത്ത ലയമാ -
യലിഞ്ഞങ്ങു ചേര്‍ന്നവര്‍,

അവര്‍ പണ്ടു പാടിയ
പഴയ ഗാനങ്ങളെ
പുതിയൊരീണത്തിലായ്‌
തുടരുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.

അവരാണു തന്നതെ -
ന്നോര്‍മ്മകള്‍ക്കീമഴ -
വില്ലെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കൈകളിലീമുള -
ന്തണ്ടെന്നു ഞാനറിഞ്ഞില്ല.

അവരാണു തന്നതെന്‍
കരളിനീത്തീക്കനല്‍
അതു ഞാനറിഞ്ഞതേയില്ല.

അവരിന്നുമെരിയുന്നു
തിരിനാളമായുള്ളില്‍
അതു മാത്രമാണു ഞാനറിവൂ -
അതുമാത്രം ... അതുമാത്രം...അറിവൂ.

Saturday, January 12, 2008

ഒരുള്‍ നാട്ടുപെണ്‍കിടാവിന്‌

ആതിര വിളക്കിന്‍റെ
ദീപനാളവും നോക്കി
ധ്യാനമഗ്നയായ്നില്‍ക്കും
നാട്ടുപെണ്‍കിടാവേ! ഞാന്‍

കുളിരാര്‍ന്നൊരീരാവില്‍,
നിന്‍കരള്‍ത്തുമ്പില്‍ പ്പൂത്തു
കരിയും സ്വപ്നങ്ങളെ
യുമ്മവച്ചുണര്‍ത്തുവാന്‍

കാഞ്ചന മണിത്തേരി
ലേറിയീ മരുഭൂമി
താണ്ടിയിന്നൊരു കൊടും
കാറ്റുപോലണയുന്നു.

ചാട്ടവാറോങ്ങി, ക്കടി
ഞ്ഞാണുലച്ചതിവേഗം
പാഞ്ഞു പോകുമ്പോള്‍ ഞാനീ
ത്താഴ്‌വരത്തടങ്ങളില്‍

ചത്തനൂറ്റാണ്ടിന്‍ ശവ
പ്പെട്ടിയും ചുമപ്പിച്ചു
മുക്തി നേരുവാന്‍ നില്‍പൂ
കൊന്തയും പൂണൂല്‍കളും.

പൂവുകള്‍ വിരിക്കുകെന്‍
മാര്‍ഗ്ഗമദ്ധ്യത്തില്‍, ക്കണ്ണീര്‍
പ്പൂവുകളുതിര്‍ക്കാതെ
നാട്ടുപെണ്‍കിടാവേ!നീ.

നിന്‍റെ പൂര്‍വികര്‍ ചൊല്ലി:
"വിധിയാണതിന്‍ മുമ്പില്‍
കുമ്പിട്ടുനില്‍ക്കൂ; നിന്‍റെ
പൂര്‍വജന്‍മത്തിന്‍ ഫലം. "

സ്വര്‍ഗ്ഗരാജ്യത്തിന്‍ നട
പ്പാതകാട്ടുവാന്‍ വന്ന
ദൈവദൂതന്‍മാരോതി:
"പോരിക പിന്നില്‍ക്കൂടെ. "

ഗതകാലത്തിന്‍ പാപ
ഭാരവും ചുമന്നുകൊ-
ണ്ടിതിലേ വന്നൂ വീണ്ടും
മാലാഖമാരെത്രപേര്‍?

വിരിഞ്ഞൂ ശതാബ്ദങ്ങ-
ളിപ്രപഞ്ചത്തില്‍പ്പിന്നെ
ക്കരിഞ്ഞു പുഴുക്കുത്തേ-
റ്റവ മണ്ണടിഞ്ഞപ്പോള്‍

തകര്‍ന്നൂ ചെങ്കോലുകള്‍;
തെറിച്ചു വെറും മണ്ണി-
ലുരുണ്ടൂ കിരീടങ്ങള്‍;
എങ്കിലും തലപൊക്കി

നില്‍ക്കുവാനെവിടന്നു
ധൈര്യമാര്‍ന്നുവോ നിങ്ങള്‍
ക്കെന്‍കരവാളിന്‍ മുന്നില്‍
തുരുമ്പിന്‍ തരികളേ!

ഇക്കുളമ്പടിയുടെ
മാറ്റൊലി വീണ്ടും നാലു
ദിക്കിലും മുഴങ്ങുമ്പോള്‍
നാട്ടുപെണ്‍ കിടാവേ! നീ

താഴെവയ്‌ക്കുകീജ്ജപ
മാലകള്‍; വന്നൂ മുന്നില്
‍ദൈവദൂതനല്ലിതു
നിന്‍റെ കാമുകന്‍ ധീരന്‍.

കണ്ണുകളടച്ചുനീ
യെന്‍ വിരിമാറില്‍ച്ചേര്‍ന്നു
വിണ്ണിലമ്പിളിക്കല
മാതിരി കിടക്കുമ്പോള്‍

നാളെയെന്‍ തലമുറ,
ചക്രവാളത്തില്‍ പ്രേമ
കാഹളം മുഴങ്ങുമ്പോള്
‍കാണുവാന്‍ വരും നിന്നെ.

ആതിരവിളക്കിന്‍റെ
ദീപനാളത്തിന്‍ മുന്നില്‍
കൂപ്പുകൈയുമായ്നിന്ന
നാട്ടുപെണ്‍കിടവേ! നീ

ഇരുളിന്‍ തൊഴിയേറ്റു
വീണ ഭൂഖണ്ഡങ്ങളില്‍
ചവിട്ടിത്തേയ്ക്കപ്പെടും
മനുഷ്യത്വത്തിന്‍ മുന്നില്‍

ധീരമായ്‌, മധുരമാ
യ്പ്പാടുക! നിന്‍ ശബ്ദത്തിന്‍
മാറ്റൊലി മുഴങ്ങിയാല്‍
ഞെട്ടുകയില്ലേ വിശ്വം?

Monday, January 7, 2008

ഒരു പുതിയ വെളിച്ചം


മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യചൈതന്യസിദ്ധിക്കു മുമ്പില്‍
മൂകനായൊരു മാത്ര നില്‍ക്കട്ടേ
ദേവ! ഞാന്‍ തവ സന്നിധാനത്തില്‍.

ചത്തുപോയ ശതാബ്ദങ്ങള്‍ വീണു
കെട്ടുചീഞ്ഞതാമാര്‍ഷ സംസ്കാരം
കുഷ്ഠരോഗം മറയ്ക്കുവാന്‍ മാത്രം
പട്ടുടുത്തൊരാ വിപ്രസംസ്കാരം
ദേവദാസികള്‍ തന്‍ നിതംബത്തില്‍
ഭാവനകള്‍ വിടര്‍ന്ന സംസ്കാരം
എന്‍റെ പെങ്ങളിന്‍ മാറു മറയ്ക്കാന്‍
തന്‍റെ നീതിശാസ്ത്രത്തില്‍ വിലക്കി.

അമ്പലനടത്തൂണിന്‍റെ പിന്നില്‍
കണ്ണുനീരില്‍ ക്കുതിര്‍ന്ന ചാരിത്ര്യം
വീണടിയുമ്പോള്‍ , ക്ഷേത്രബിംബങ്ങള്‍
മൂകരായതു നോക്കിനില്‍ക്കുമ്പോള്‍,
എന്നെയാട്ടിയോടിക്കാന്‍ വഴിയില്‍
തറ്റുടുത്തു നിരന്ന സംസ്കാരം
ചാട്ടവാറോങ്ങി നിന്നു ഗര്‍ജ്ജിച്ചു:
നീ പിറന്നു സഹിക്കുവാന്‍ മാത്രം.

എന്‍റെ കണ്ണിനു മുമ്പില്‍ ത്തെളിയും
ചക്രവാളത്തിന്‍ വെള്ളിവെളിച്ചം
പാപമിറ്റുവീഴുന്നൊരു കൈയ്യാല്‍
മൂടിവയ്ക്കാന്‍ ശ്രമിച്ച സംസ്കാരം
അര്‍ബ്ബുദമെന്ന മാതിരി നാടി-
ന്നസ്ഥിമജ്ജകള്‍ കാര്‍ന്നു തിന്നുമ്പോള്‍
ദേവ! പുത്തനുപനിഷത്തായി
ഭൂവഖിലം മുഴങ്ങി നിന്‍ ശബ്ദം.

കേട്ടുനിന്ന കരളുകള്‍ തോറും
തേട്ടിവന്നൊരു ധാര്‍മ്മികരോഷം ,
ധീരമായ്‌ വിരിമാറുകള്‍ കാട്ടി
നാടുനീളെപ്പരന്നോരു രോഷം
ഏറ്റുപാടിജ്ജഗത്തിനെചൂണ്ടി-
ക്കാട്ടി: മാറ്റുവിന്‍ ചട്ടങ്ങളൊക്കെ.

താരവീഥിയിലോളമിളക്കി-
ത്താഴ്വരകളെ ഞെട്ടിച്ചുണര്‍ത്തി
നിന്‍ രഥചക്രമീമലനാടിന്‍
നെഞ്ഞിലൂടന്നു പാഞ്ഞു പോയപ്പോള്‍
അഗ്നിപര്‍വതകോടികള്‍ പോലെ
ചുറ്റും ചിന്തിയ വെള്ളിവെളിച്ചം
ഞങ്ങല്‍ തന്നിരുള്‍തിങ്ങിയ മന്നില്‍
നവ്യജീവിത സാരം പകര്‍ന്നു.

മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യ ചൈതന്യധാരയ്ക്കു മുമ്പില്‍,
സ്വാര്‍ത്ഥിയായ മനുഷ്യനെ സ്നേഹ-
മൂര്‍ത്തിയാക്കിയ സിദ്ധിക്കു മുമ്പില്‍
കേരളത്തിന്‍ ചരിത്രമെഴുതും
തൂവലുകളേ! നിങ്ങളോടൊപ്പം
മൂകനായൊരു മാത്ര നില്‍ക്കട്ടെ
ലോകശാന്തി തന്‍ കോവിലിന്‍ മുന്നില്‍.