.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: പുതുവത്സരപ്പുലരിയില്‍

Tuesday, January 1, 2008

പുതുവത്സരപ്പുലരിയില്‍


സുപ്രഭാതമേ!പൊട്ടി
വിരിയൂ; വാടാമല-
രായിനീ സുഗന്ധങ്ങള്‍
ചൊരിയൂ; മനസ്സിന്‍റെ
ശ്രീകോവില്‍ പ്പടികളില്‍
ശ്ശംഖനാദമായ്‌വന്നു
നീമുഴങ്ങുമാശബ്ദം
കേട്ടു ഞാനുണരാവൂ.

കരിനാഗങ്ങള്‍ ചുറ്റി-
പ്പിണയു൦, നൂറും പാലും
നുണയും നീലക്കാവി-
ലുറങ്ങി ക്കിടന്നു ഞാന്‍.

തലയില്‍ ത്തീയും കൊണ്ടു
ഭൂതങ്ങല്‍ നൃത്തം വയ്‌ക്കും
ഇരുളിന്‍ ചുടുകാട്ടില്‍
മയങ്ങിക്കിടന്നു ഞാന്‍.

തെച്ചിപ്പൂമൊട്ടാല്‍ രക്ത-
മാലകള്‍ ചാര്‍ത്തിദ്ദുര്‍ഗ്ഗാ
വിഗ്രഹമുറപ്പിച്ച
കാവുകള്‍ തോറും ഭക്തി-
നമ്രമെന്‍മനസ്സിന്‍റെ ഭീതികള്‍
മിഴിയടച്ചെത്രനാള്‍ നിന്നൂ
പൂജാതല്‍പവുമേന്തിക്കൈയില്‍.

തുളസിത്തറകളില്‍
കല്‍വിളക്കുകള്‍ കത്തി-
ക്കരിവീണതാം തറ-
വാടിതു തകര്‍ന്നപ്പോള്‍

‍പരദേവതമാരേ!
നിങ്ങള്‍ തന്‍ പ്രീതിക്കായി
പുള്ളുവന്‍ പാട്ടിന്‍ നാദ-
മൊഴുകീ രാവില്‍ പ്പോലും.

പറമ്പും നിലങ്ങളും
ജപ്തിയില്‍ പ്പോയീ; പക്ഷേ
മുടങ്ങിപ്പോയില്ലല്ലോ
നിങ്ങള്‍ക്കു നൈവേദ്യങ്ങള്‍.

നിര്‍വികാരരായ്‌ ശിലാ-
വിഗ്രഹങ്ങളേ! നിന്നൂ
നിങ്ങളെന്നിട്ടും നിത്യ
നിശ്ശബ്ദസമാധിയില്‍.

ചന്ദന മരക്കൊമ്പില്‍
സര്‍പ്പങ്ങളുറങ്ങുമ്പോള്‍
ഇന്നലെ നിശാഗന്ധി-
ച്ചുവട്ടില്‍ ക്കുഴിവെട്ടി
മൂടി ഞാനെന്നുള്ളിലെ
ബ്ഭീതിയും ഗതകാല-
മൂഢവിശ്വാസങ്ങള്‍ തന്‍
ജഡഭാവനകളും.

വരുനീ ജ്യോതിര്‍മ്മയി!
സുപ്രഭാതമേ! നവ-
ദര്‍ശനോജ്വലയായി
നീയെഴുന്നള്ളും വഴി-
വക്കിലായ്‌ വെളിച്ചത്തിന്‍
ഗോപുരകവാടങ്ങള്‍
തുറന്നെന്‍ മനസ്സിതാ
കാത്തുനില്‍ക്കുന്നൂ നിന്നെ.

No comments: