.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: ഒരു പുതിയ വെളിച്ചം

Monday, January 7, 2008

ഒരു പുതിയ വെളിച്ചം


മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യചൈതന്യസിദ്ധിക്കു മുമ്പില്‍
മൂകനായൊരു മാത്ര നില്‍ക്കട്ടേ
ദേവ! ഞാന്‍ തവ സന്നിധാനത്തില്‍.

ചത്തുപോയ ശതാബ്ദങ്ങള്‍ വീണു
കെട്ടുചീഞ്ഞതാമാര്‍ഷ സംസ്കാരം
കുഷ്ഠരോഗം മറയ്ക്കുവാന്‍ മാത്രം
പട്ടുടുത്തൊരാ വിപ്രസംസ്കാരം
ദേവദാസികള്‍ തന്‍ നിതംബത്തില്‍
ഭാവനകള്‍ വിടര്‍ന്ന സംസ്കാരം
എന്‍റെ പെങ്ങളിന്‍ മാറു മറയ്ക്കാന്‍
തന്‍റെ നീതിശാസ്ത്രത്തില്‍ വിലക്കി.

അമ്പലനടത്തൂണിന്‍റെ പിന്നില്‍
കണ്ണുനീരില്‍ ക്കുതിര്‍ന്ന ചാരിത്ര്യം
വീണടിയുമ്പോള്‍ , ക്ഷേത്രബിംബങ്ങള്‍
മൂകരായതു നോക്കിനില്‍ക്കുമ്പോള്‍,
എന്നെയാട്ടിയോടിക്കാന്‍ വഴിയില്‍
തറ്റുടുത്തു നിരന്ന സംസ്കാരം
ചാട്ടവാറോങ്ങി നിന്നു ഗര്‍ജ്ജിച്ചു:
നീ പിറന്നു സഹിക്കുവാന്‍ മാത്രം.

എന്‍റെ കണ്ണിനു മുമ്പില്‍ ത്തെളിയും
ചക്രവാളത്തിന്‍ വെള്ളിവെളിച്ചം
പാപമിറ്റുവീഴുന്നൊരു കൈയ്യാല്‍
മൂടിവയ്ക്കാന്‍ ശ്രമിച്ച സംസ്കാരം
അര്‍ബ്ബുദമെന്ന മാതിരി നാടി-
ന്നസ്ഥിമജ്ജകള്‍ കാര്‍ന്നു തിന്നുമ്പോള്‍
ദേവ! പുത്തനുപനിഷത്തായി
ഭൂവഖിലം മുഴങ്ങി നിന്‍ ശബ്ദം.

കേട്ടുനിന്ന കരളുകള്‍ തോറും
തേട്ടിവന്നൊരു ധാര്‍മ്മികരോഷം ,
ധീരമായ്‌ വിരിമാറുകള്‍ കാട്ടി
നാടുനീളെപ്പരന്നോരു രോഷം
ഏറ്റുപാടിജ്ജഗത്തിനെചൂണ്ടി-
ക്കാട്ടി: മാറ്റുവിന്‍ ചട്ടങ്ങളൊക്കെ.

താരവീഥിയിലോളമിളക്കി-
ത്താഴ്വരകളെ ഞെട്ടിച്ചുണര്‍ത്തി
നിന്‍ രഥചക്രമീമലനാടിന്‍
നെഞ്ഞിലൂടന്നു പാഞ്ഞു പോയപ്പോള്‍
അഗ്നിപര്‍വതകോടികള്‍ പോലെ
ചുറ്റും ചിന്തിയ വെള്ളിവെളിച്ചം
ഞങ്ങല്‍ തന്നിരുള്‍തിങ്ങിയ മന്നില്‍
നവ്യജീവിത സാരം പകര്‍ന്നു.

മണ്ണില്‍ നിന്നു മനുഷ്യനെ വാര്‍ത്ത
ദിവ്യ ചൈതന്യധാരയ്ക്കു മുമ്പില്‍,
സ്വാര്‍ത്ഥിയായ മനുഷ്യനെ സ്നേഹ-
മൂര്‍ത്തിയാക്കിയ സിദ്ധിക്കു മുമ്പില്‍
കേരളത്തിന്‍ ചരിത്രമെഴുതും
തൂവലുകളേ! നിങ്ങളോടൊപ്പം
മൂകനായൊരു മാത്ര നില്‍ക്കട്ടെ
ലോകശാന്തി തന്‍ കോവിലിന്‍ മുന്നില്‍.

No comments: