.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: യുഗസംക്രമ സന്ധ്യയില്‍

Wednesday, April 23, 2008

യുഗസംക്രമ സന്ധ്യയില്‍

യുഗസംക്രമ സന്ധ്യയിങ്കല്‍ നിന്‍
പുകള്‍ പോല്‍ പാറി വരുന്നൊരോര്‍മ്മയില്‍
വിരിവൂ പുലര്‍കാലവേളയില്‍
തെളിയും താമര പൂത്ത പൊയ്‌കകള്‍.

അനഘാശയ! നിന്‍റെ വീണപൂ -
വിതളിന്‍തുമ്പിലെ മഞ്ഞുനീര്‍ക്കണം
മണിമുത്തതു പോലെയിന്നുമെന്‍
നിധിയായ്‌ മാറിലണിഞ്ഞിരിപ്പു ഞാന്‍.

ഹിമശൈല വനാന്തരങ്ങളില്‍
കുളിരും കോരി വരുന്ന വായുവില്‍
തളിരാര്‍ന്നൊരു ദേവദാരുവിന്‍
തണലില്‍, ചിന്തയില്‍ മുങ്ങി നില്‍പു നീ.

ഇരുള്‍ മൂടിയ വിന്ധ്യ പര്‍വതം
കര കാണത്തൊരു രേവ തന്‍ ഹ്രദം
നറുചമ്പക ഗന്ധമാര്‍ന്നൊരീ
വഴിയില്‍ക്കൂടെ നയിക്കയെന്നെ നീ.

അറിവിന്‍റെ വെളിച്ചമൊക്കെയും
ഒരുകൈക്കുമ്പിളില്‍ മൂടിവയ്ക്കുമീ
ദുരവസ്ഥകള്‍ വെട്ടിമാറ്റുവാന്‍
പടവാളേന്തിയതാണു നിന്‍ കരം.

തെളിനീരു പകര്‍ന്നു നല്‍കി നീ
വരളും വേനലിലെന്‍റെ കൈകളില്‍.
അറിയുന്നിതു നിന്‍റെ നൊമ്പരം
വിരിയും നീള്‍മിഴി തന്‍റെ മോഹവും.

തലയില്‍ പുക ചൂഴ്ന്ന തീയുമായ്‌
ചുടലബ്ഭൂതമിറങ്ങുമീവഴി
ഒരു നേര്‍ത്ത മയൂഖലേഖപോല്‍
വരവായ്‌ കൈകളിലോടുമേന്തി നീ.

പകയും പരപുച്ഛവും കലര്‍-
ന്നണലിപ്പാമ്പുകള്‍ ചേരുമീവഴി
അറിയുന്നു; പറന്നു പൊങ്ങുവാന്‍
ചിറകും ശക്തിയുമാര്‍ന്നിരുന്നു നീ.

പടികൊട്ടിയടച്ചു മുന്നില്‍ നിന്‍
വഴിയെല്ലാമഭിജാതര്‍, മാനികള്‍!
സ്വയമാഞ്ഞവര്‍ പുല്‍കിടുന്നുവോ
കനിവാലിന്നിഹ നിന്‍ കിടാങ്ങളെ?

ജഗദീശ! (ജയിക്ക!) അന്ധരാ-
മിവര്‍ തന്‍ കണ്ണുകള്‍ നീ തുറക്കുക!
ഭവദീയ ദയാര്‍ദ്രമായിടും
കരുണയ്ക്കായിവരര്‍ഹരാവുക!

ഇവിടെപ്പുഴവക്കിലിപ്പൊഴും
മുറതെറ്റാതിവര്‍ കാവല്‍ നില്‍ക്കയാം.
വില വാങ്ങിയതായിരിക്കണം
പൊടിമണ്ണാര്‍ന്നൊരു നിന്‍റെ കല്‍ത്തറ.

വനചന്ദ്രിക മാഞ്ഞു പോയിടും
കരിനാഗങ്ങളിഴഞ്ഞു പോയിടും
ഇവിടം ജനശൂന്യമായിടും
കവി ഞാന്‍ മാത്രമിരുന്നു പാടിടും.

No comments: