.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: പിറന്നാള്‍

Saturday, December 15, 2007

പിറന്നാള്‍



മാമരം തണല്‍ വിരി-
ച്ചീടുന്ന പച്ചപ്പുല്ലില്‍
മാനുകള്‍ മേയും വാടം;
യമുനാതരംഗങ്ങള്‍

കുളിരും കരങ്ങളാല്‍
ചാമരം വീശീടുന്ന
പാവന തപോവനം;
നീയുറങ്ങുന്നീമണ്ണില്‍.

വാക്കുകള്‍ക്കതീതമാം
നിശ്ശബ്ദ ദുഃഖത്തിന്‍റെ
തീരത്തിലിരുന്നു ഞാ-
നോര്‍മ്മകള്‍ പുതുക്കുമ്പോള്‍,

വേദന തുളുമ്പുമെന്‍
കണ്ണീരില്‍ക്കുതിര്‍ന്നു നിന്‍
പാദരേഖകള്‍ മായു-
മെന്നു ഞാന്‍ ശങ്കിക്കുമ്പോള്‍

നിന്നിലെ മഹത്വത്തെ-
പ്പാടിവാഴ്ത്തുവാനവ-
രെന്നിലെക്കവിയോടു
ചൊല്ലിയോ?..കേട്ടില്ല ഞാന്‍.


കാല്‍കളില്‍ക്കനം തൂങ്ങും
ചങ്ങല പൊട്ടിച്ചെന്‍റെ
നാടുയര്‍ത്തെഴുനേല്‍ക്കാന്‍
വെമ്പിയ ദിനങ്ങളില്‍,

എന്നിലെയുണരുന്ന
പൌരുഷം സടകുട-
ഞ്ഞെന്തിനും വിരിമാറു
കാട്ടിയ ദിനങ്ങളില്‍,

ഇന്നലെ, യമര്‍ഷത്തിന്‍
വര്‍ഷമേഘങ്ങള്‍ തിങ്ങി
നിന്ന വാനിനു കീഴി, -
ലിവിടെ, ച്ചുടു മണ്ണില്‍,

കര്‍മ്മചന്ദ്രനുമൊത്തു
രാജരഥ്യകള്‍ വിട്ടു
വന്നു നീ നാടിന്‍ കുരു-
ക്ഷേത്രത്തിലജയ്യനായ്‌.

ഈവഴി കടന്നു പോ-
യെത്രപേര്‍ ചരിത്രത്തിന്‍
താളുകള്‍ തിരുത്തിയ
മംഗല ജ്യോതിസ്സുകള്‍!

എങ്കിലും നീയല്ലാതെ
മറ്റാരുമെന്നത്മാവിന്‍
തന്ത്രിയിലിത്രത്തോളം
ലോലമായ്‌ സ്പര്‍ശിച്ചീല.

കരളില്‍ പ്രപഞ്ചത്തിന്‍
തീവ്രവേദനയും, തന്‍
കരത്തില്‍ച്ചെങ്കോല്‍ വെന്ന
ഭിക്ഷാപാത്രവുമായി

വന്നിതു തഥാഗതന്‍-
അര്‍ഘ്യങ്ങള്‍ സമര്‍പ്പിച്ചു
നിന്നു ഞാന്‍ കൈയും കൂപ്പി
ഭക്തി നമ്രനായ്‌ മൂകം.

നീതി തന്‍ ഗീതാസാരം
സ്നേഹത്തില്‍ പകര്‍ന്നേകി-
യീവഴി വന്നൂ പിന്നെ-
യര്‍ദ്ധനഗ്നനാമൊരാള്‍.

കെട്ടുകളഴിഞ്ഞപ്പോള്‍,
വിലങ്ങു തെറിച്ചപ്പോള്‍
അത്തിരുമുമ്പില്‍ പ്രണ-
മിച്ചു ഞാനറിയാതെ.

ആത്മാഭിമാനത്തിന്‍റെ-
യാദര്‍ശ സ്വര്‍ഗ്ഗത്തിന്‍റെ-
യാര്‍ഷഭാരതത്തിന്‍റെ
ഗാനങ്ങള്‍ പാടിപ്പാടി

എത്തിനാന്‍ ഗുരുദേവന്‍;
കാലുകള്‍ കഴുകിച്ചാ-
സ്സിദ്ധനെയാനന്ദത്തിന്‍
പൂക്കളാലര്‍ച്ചിച്ചേന്‍ ഞാന്‍.

എങ്കിലു, മെന്നാത്മാവു
പൂര്‍ണ്ണമായ്‌ വിജൃംഭിച്ച-
തന്നു നീ വഴിവക്കില്‍
വന്നു നിന്നപ്പോള്‍ മാത്രം.

ഞാനുണര്‍ന്നതു നിന്‍റെ
ധീരമാം ശബ്ദം കേട്ടു
പൂര്‍വദിങ്മുഖം ചെവി-
യോര്‍ത്തു നിന്നീടും നേരം. ;

ഞാനുണര്‍ന്നതു നിന്‍റെ
കാലടിപ്പാടില്‍ക്കൂടെ-
ദ്ദൂരചക്രവാളങ്ങള്‍
നോക്കി നിന്നീടും നേരം.

എന്തൊരുജ്വലമായ
ഭാവ പൂര്‍ണ്ണിമ! ഞാനാ-
സുന്ദരസങ്കല്‍പത്തി-
ലെന്നെയും മറന്നല്ലോ!

നിര്‍ത്തുകെന്‍ സ്മൃതികളേ!
നര്‍ത്തനം; ത്രസിക്കുമെ-
ന്നുള്‍ത്തുടിപ്പിവിടത്തെ
സ്വൈരത ഭഞ്ജിച്ചാലോ!


മാനുകള്‍ തുള്ളിച്ചാടി-
യോടുന്നൂ; തണല്‍ വിരി-
ച്ചാടുന്നൂ തരുനിര
നീയുറങ്ങുമീ മണ്ണില്‍.

ശാന്തി തന്‍ തപോവന-
മിസ്‌ഥലം; നിന്‍ ജന്‍മര്‍ക്ഷ-
മിദ്ദിനം; എന്നാല്‍ ശോക-
മൂകമെന്‍ വിപഞ്ചിക.

നിന്നപദാനങ്ങളെ-
പ്പാടുകയല്ലല്ലോ ഞാന്‍;
എന്നഭിമാനങ്ങളെ-
യോര്‍ക്കുകയത്രേ ചെയ്തു.

No comments: